ബിജെപി അധ്യക്ഷനായി സുരേന്ദ്രന്‍ ചുമതലയേറ്റു; ചടങ്ങില്‍ പങ്കെടുക്കാതെ മുതിര്‍ന്ന നേതാക്കള്‍

തിരുവനന്തപുരം: ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി കെ. സുരേന്ദ്രന്‍ ചുമതലയേറ്റു. പാര്‍ട്ടി ആസ്ഥാനത്തുവച്ച് നടന്ന ചടങ്ങില്‍ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു അധ്യക്ഷനായി ചുമതലയേറ്റത്. കേന്ദ്രമന്ത്രി വി മുരളീധരനും എംഎൽഎ ഒ രാജഗോപാലും അടക്കം മുതിര്‍ന്ന നേതാക്കൾ സ്ഥാനമേറ്റെടുക്കൽ ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു.

അതേസമയം കെ. സുരേന്ദ്രന്റെ സ്ഥാനമേല്‍ക്കല്‍ ചടങ്ങില്‍ പങ്കെടുക്കാതെ കുമ്മനം രാജശേഖരന്‍, എംഎന്‍ രാധാകൃഷണന്‍, ശോഭാ സുരേന്ദ്രന്‍ എന്നിവര്‍ വിട്ടുനിന്നു.

കെ സുരേന്ദ്രന് ആവേശകരമായ വരവേൽപ്പാണ് ബിജെപി പ്രവര്‍ത്തകര് ഒരുക്കിയത്. രാവിലെ തമ്പാനൂര്‍ റെയിൽവെ സ്റ്റേഷനിൽ വന്നിറങ്ങിയ കെ സുരേന്ദ്രനെ സ്വീകരിക്കാൻ നിരവധി പ്രവര്‍ത്തകരാണ് കാത്തുനിന്നത്. ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് വിവി രാജേഷിന്‍റെ നേതൃത്വത്തിൽ വലിയ സ്വീകരണ ചടങ്ങാണ് സംഘടിപ്പിച്ചിരുന്നത്. തിരുവനന്തപുരം റെയിൽ വേ സ്റ്റേഷനിൽ നിന്ന് റോഡ് ഷോയുടെ അകമ്പടിയോടെയായിരുന്നു കുന്നുകുഴിയിലേക്കുള്ള യാത്ര.

പി.എസ്.ശ്രീധരന്‍ പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ച ശേഷം ബിജെപി സംസ്ഥാന അധ്യക്ഷ പദവി ദീര്‍ഘനാളായി ഒഴിഞ്ഞ് കിടക്കുകയായിരുന്നു. തുടര്‍ന്ന് അധ്യക്ഷ പദവിയെ ചൊല്ലി ബിജെപിയില്‍ ഭിന്നതയും രൂക്ഷമായിരുന്നു.

തുടര്‍ന്ന് നിരവധി ചര്‍ച്ചകള്‍ക്കും യോഗങ്ങള്‍ക്കും ശേഷമാണ് ഈ മാസം 15-ാം തീയതി കെ.സുരേന്ദ്രനെ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തത്.

സുരേന്ദ്രന്‍ യുവമോര്‍ച്ച വയനാട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.

2018 നവംബര്‍ 17 ന് ശബരിമലയില്‍ ദര്‍ശനത്തിനു പോയ കെ സുരേന്ദ്രനെയും കൂടയുണ്ടായിരുന്നവരെയും നിലയ്ക്കലില്‍ വച്ച് ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ക്രമസമാധാന പ്രശ്‌നങ്ങള്‍ തടയാനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായിരുന്നു ഈ അറസ്റ്റ്.

തുടര്‍ന്ന് ശബരിമലയില്‍ സ്ത്രീകളെ തടയാന്‍ ശ്രമിച്ച കേസുകളിലുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട സുരേന്ദ്രന് ഇരുപത്തിയൊന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ജാമ്യം ലഭിച്ചത്. പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുത് തുടങ്ങിയ കര്‍ശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

Top