കുഴല്‍പ്പണ കേസിലെ പരാതിക്കാരനെ അറിയാമെന്ന് കെ സുരേന്ദ്രന്റെ സെക്രട്ടറി

തൃശൂര്‍: കൊടകര കുഴല്‍പ്പണകേസിലെ പരാതിക്കാരന്‍ ധര്‍മരാജനെ അറിയാമെന്ന് കെ. സുരേന്ദ്രന്റെ സെക്രട്ടറിയും ഡ്രൈവറും അന്വേഷണ സംഘത്തിന് മൊഴി നല്‍കി. തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി ധര്‍മരാജനെ ഫോണില്‍ വിളിച്ചിട്ടുണ്ടെന്ന് ഇരുവരും പറഞ്ഞു. തെരഞ്ഞെടുപ്പ് സാമഗ്രികള്‍ കൊണ്ടുവരാനുള്ള ചുമതല ധര്‍മരാജന് ഉണ്ടായിരുന്നു. എന്നാല്‍ കുഴല്‍പ്പണത്തെ കുറിച്ച് അറിയില്ലെന്നാണ് ദിപിനും ലബീഷും മൊഴി നല്‍കിയത്.

ഫോണ്‍ വിളികള്‍ അടക്കമുള്ള ഡിജിറ്റല്‍ തെളിവുകള്‍ നിരത്തിയാണ് അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യല്‍. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചാരണ ആവശ്യങ്ങള്‍ക്കും സംഘടനാപരമായ കാര്യങ്ങള്‍ക്കും വേണ്ടി മാത്രമാണ് ധര്‍മരാജനെ വിളിച്ചതെന്നാണ് സെക്രട്ടറിയും ഡ്രൈവറും നല്‍കിയ മൊഴി.

ധര്‍മരാജന് തെരഞ്ഞെടുപ്പ് പ്രചാരണ ചുമതലകളൊന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തൃശൂരില്‍ ഇയാള്‍ എത്തിയത് തെരഞ്ഞെടുപ്പ് സാമഗ്രികളുമായിട്ടല്ല.

Top