എആര്‍ നഗര്‍ ബാങ്കിലെ കള്ളപ്പണം; മുഖ്യമന്ത്രിയുടെ നിലപാട് അവിശുദ്ധ ബന്ധത്തിന്റെ തെളിവെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: എ ആര്‍ നഗര്‍ ബാങ്കിലെ കള്ളപ്പണ ഇടപാടി ഇ ഡി അന്വേഷിക്കേണ്ടെന്ന മുഖ്യമന്ത്രിയുടെ നിലപാട് അവിശുദ്ധ ബന്ധത്തിന്റെ തെളിവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കുഞ്ഞാലിക്കുട്ടി വിഭാഗവുമായുള്ള മുഖ്യമന്ത്രിയുടെ ബന്ധമാണ് ജലീലിനെ തള്ളാന്‍ കാരണമെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. മാറാട് കലാപം മുതല്‍ ലീഗ് സിപിഎം ബന്ധവരെ ഇതിലൂടെ വ്യക്തമാണ്. ലീഗിനാല്‍ നയിക്കപ്പെടുന്ന കോണ്‍ഗ്രസ്, കഥ അറിയാതെ ആട്ടം കാണുന്നുവെന്നും സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ലീഗ് -സിപിഎം അവിശുദ്ധ ബന്ധം തെളിഞ്ഞു.
എആര്‍ നഗര്‍ ബാങ്കിലെ കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണം ഇഡി അന്വേഷിക്കേണ്ടതില്ലെന്ന മുഖ്യമന്ത്രിയുടെ പരസ്യ നിലപാട് വര്‍ഷങ്ങളായുള്ള ലീഗ് – സിപിഎം അവിശുദ്ധ ബന്ധം കൂടുതല്‍ വ്യക്തമാക്കുന്നു. മുസ്ലിംലീഗിലെ കുഞ്ഞാലിക്കുട്ടി വിഭാഗവുമായുള്ള സിപിഎമ്മിന്റേയും മുഖ്യമന്ത്രിയുടേയും ബന്ധമാണ് ജലീലിനെ തള്ളി പറയാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. കേരളത്തിലെ സഹകരണ ബാങ്കുകളിലെ കള്ളപ്പണ ഇടപാടിലൂടെയാണ് ജിഹാദി-സിപിഎം ബന്ധം ദൃഢമാകുന്നത്. എആര്‍ നഗര്‍ ബാങ്കിലെ കള്ളപ്പണം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ടെന്ന കെ.ടി ജലീലിന്റെ പ്രസ്താവന ഗൗരവതരമാണ്. മാറാട് കലാപം മുതല്‍ പാലാരിവട്ടം പാലം വരെയുള്ള സംഭവങ്ങളില്‍ ഈ ലീഗ്- മാര്‍കിസ്റ്റ് ബന്ധം വ്യക്തമാണ്. ഇപ്പോഴും ലീഗിനാല്‍ നയിക്കപ്പെടുന്ന കോണ്‍ഗ്രസുകാര്‍ കഥയറിയാതെ ആട്ടം കാണുകയാണ്. ആത്മാഭിമാനമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ യുഡിഎഫ് വിട്ട് പുറത്തുവരണം.

 

Top