വധഭീഷണി മുഴക്കിയ പി ജയരാജനെതിരെ കേസെടുക്കണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: യുവമോർച്ച പ്രവർത്തകരെ മോർച്ചറിയാലാക്കുമെന്ന് വധഭീഷണി മുഴക്കിയ പി ജയരാജനെതിരെ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. പരസ്യമായി കൊലവിളി മുഴക്കുന്ന പി ജയരാജനെ ഖാദി ബോർഡിന്റെ വൈസ് ചെയർമാൻ സ്ഥാനത്ത് നിന്നും നീക്കാൻ സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

ഇതിന് മുമ്പും പലരെയും മോർച്ചറിയിലേക്ക് അയച്ച നേതാവാണ് പി ജയരാജനെന്ന് അദ്ദേഹം ആരോപിച്ചു. ജയരാജൻ വീണ്ടും നാടിന്റെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുകയാണ്. സിബിഐ ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ നെഞ്ചുവേദന അഭിനയിച്ച് ആശുപത്രിയിൽ അഡ്മിറ്റായ ജയരാജന്റെ ഭീഷണിക്ക് മുമ്പിൽ മുട്ടുമടക്കുന്നവരല്ല യുവമോർച്ചക്കാർ. കൊലക്കത്തി താഴെവെക്കാൻ സിപിഎം തയ്യാറല്ലെന്ന സന്ദേശമാണ് ജയരാജൻ മലയാളികൾക്ക് നൽകുന്നത്. ഭരണത്തിന്റെ ഹുങ്കിൽ അക്രമ രാഷ്ട്രീയം അഴിച്ചുവിടാൻ ശ്രമിച്ചാൽ ബഹുജനങ്ങളെ സംഘടിപ്പിച്ച് പ്രതിരോധിക്കുമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.

ഗണപതി ഭഗവാനെ അപമാനിച്ച സ്പീക്കർ എഎൻ ഷംസീർ മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹിന്ദുക്കളെ അമ്പല നടയിൽ പച്ചയ്ക്ക് കെട്ടിത്തൂക്കുമെന്ന് മുസ്ലിം ലീഗ് വർഗീയവാദികൾക്ക് മുദ്രാവാക്യം വിളിക്കാനുള്ള ധൈര്യം കൊടുത്തത് സംസ്ഥാന സർക്കാരാണ്. ഷംസീറിനെതിരെ നടപടിയെടുത്തിരുന്നെങ്കിൽ മുസ്ലിം ലീഗുകാർ ഹിന്ദുക്കൾക്കെതിരെ കൊലവിളി മുദ്രാവാക്യം മുഴക്കില്ലായിരുന്നു. കേരളത്തിൽ ഹിന്ദുവിരുദ്ധ ശക്തികളെ സംസ്ഥാന സർക്കാർ സ്പോൺസർ ചെയ്യുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Top