പിണറായി സര്‍ക്കാര്‍ തീവ്രവാദ ശക്തികളുടെ പാദസേവകരായി തീര്‍ന്നുവെന്ന് കെ സുരേന്ദ്രന്‍

K surendran

തിരുവനന്തപുരം: പിണറായി സര്‍ക്കാരിനെതിരെ ആരോപണവുമായി ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. പിണറായി സര്‍ക്കാര്‍ തീവ്രവാദശക്തികളുടെ പാദസേവകരായിത്തീര്‍ന്നിരിക്കുകയാണെന്ന് സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. കശ്മീര്‍ സംഭവത്തിന്റെ മറവില്‍ സി. പി. എമ്മുകാരുടെ സഹായത്തോടെ മുസ്‌ലീം തീവ്രവാദസംഘടനകള്‍ കേരളത്തില്‍ പലയിടത്തും വര്‍ഗ്ഗീയസംഘര്‍ഷങ്ങളുണ്ടാക്കാന്‍ നീക്കം തുടങ്ങിയെന്ന് അദ്ദേഹം തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഇന്ന് പലയിടത്തും അപ്രഖ്യാപിത ഹര്‍ത്താല്‍ നടക്കുകയാണ്. വാഹനങ്ങള്‍ തടയുകയും കടകള്‍ അടപ്പിക്കുകയും ചെയ്യുന്നു. പച്ചയായ ഹിന്ദുവിരുദ്ധ പ്രചാരണങ്ങളാണ് ഫ്‌ളക്‌സ് ബോര്‍ഡുകളിലും ബാനറുകളിലും പ്രദര്‍ശിപ്പിക്കുന്നതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പുര്‍ണ രൂപം

കാശ്മീര്‍ സംഭവത്തിന്റെ മറവില്‍ സി. പി. എമ്മുകാരുടെ സഹായത്തോടെ മുസ്‌ളീം തീവ്രവാദസംഘടനകള്‍ കേരളത്തില്‍ പലയിടത്തും വര്‍ഗ്ഗീയസംഘര്‍ഷങ്ങളുണ്ടാക്കാന്‍ നീക്കം തുടങ്ങിയിട്ടുണ്ട്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ഈ നീക്കം കൂടുതലും. കാസര്‍ഗോഡ് ഇന്ന് പലയിടത്തും അപ്രഖ്യാപിത ഹര്‍ത്താല്‍ നടക്കുകയാണ്. വാഹനങ്ങള്‍ തടയുകയും കടകള്‍ അടപ്പിക്കുകയും ചെയ്യുന്നു. പ്രകോപനപരമായ പ്രകടനങ്ങള്‍ ജനങ്ങളില്‍ ഭീതിയുളവാക്കുന്നു. പച്ചയായ ഹിന്ദുവിരുദ്ധ പ്രചാരണങ്ങളാണ് ഫ്‌ളക്‌സ് ബോര്‍ഡുകളിലും ബാനറുകളിലും പ്രദര്‍ശിപ്പിക്കുന്നത്. കോഴിക്കോട്ടെ പ്രകടനത്തില്‍ പിടിച്ച ബാനറില്‍ തികഞ്ഞ അശ്‌ളീളപദങ്ങള്‍ വരെ ഉപയോഗിച്ചിരിക്കുന്നു. മതസ്പര്‍ദ്ദ വളര്‍ത്തുന്നതിനെതിരെ ഐ. പി. സി 153(A)വകുപ്പനുസരിച്ച് കേസ്സെടുക്കേണ്ട സംഭവമായിട്ടും പൊലീസ് ഒരിടത്തും കേസ്സെടുക്കുന്നില്ല. പോലീസിനോട് ചോദിക്കുമ്പോള്‍ മുകളില്‍നിന്ന് നിര്‍ദ്ദേശമില്ല എന്നാണ് പറയുന്നത്. രാമനാട്ടുകര മുതല്‍ മലപ്പുറം ജില്ലയിലെങ്ങും വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി യാത്രക്കാരെ ഭീഷണിപ്പെടുത്തുന്നു. ഒരിടത്തും പോലീസില്ല. പിണറായി സര്‍ക്കാര്‍ തീവ്രവാദശക്തികളുടെ പാദസേവകരായിത്തീര്‍ന്നിരിക്കുന്നു. മുഖ്യമന്ത്രിയും ഡി. ജി. പിയും അടിയന്തിരമായി ഇടപെടണം.

Top