തിരുവനന്തപുരം: സിപിഎം ഉന്നത നേതാക്കള്‍ നടത്തിയ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനെ പരസ്യമായി ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ സ്വയം പരിഹാസ്യനാവുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സിപിഎം നേതാക്കള്‍ പാവപ്പെട്ടവരുടെ പണം തട്ടിയെടുത്തതും 500 കോടിയിലധികം രൂപയുടെ കള്ളപ്പണം വെളുപ്പിച്ചതും ഗോവിന്ദന്‍ ന്യായീകരിക്കുകയാണ്. അഴിമതിക്കാര്‍ കുടുങ്ങുമെന്നായപ്പോള്‍ പതിവ് പോലെ സിപിഎം സംസ്ഥാന സെക്രട്ടറിയും സര്‍ക്കാരും ഇഡിക്കെതിരെ ഇറങ്ങിയിരിക്കുകയാണെന്നും കെ.സുരേന്ദ്രന്‍.
മര്‍ദ്ദനവും ഇരവാദവുമെല്ലാം സിപിഎമ്മിന്റെ തിരക്കഥയുടെ ഭാഗമാണ്. കരുവന്നൂരില്‍ സംസ്ഥാന സര്‍ക്കാര്‍ സമഗ്ര അന്വേഷണം നടത്തിയെന്നാണ് സിപിഎം സെക്രട്ടറി പറയുന്നത്. തെളിവുകള്‍ നശിപ്പിച്ച് പ്രതികളെ രക്ഷിക്കാനാണ് സര്‍ക്കാര്‍ അന്വേഷണം നടത്തിയത്. കേസ് അട്ടിമറിക്കാനാണ് ക്രൈംബ്രാഞ്ച് ശ്രമിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ ഏജന്‍സികള്‍ തട്ടിപ്പുകാര്‍ക്കൊപ്പമായതു കൊണ്ടാണ് സിപിഐ ബോര്‍ഡ് മെമ്പര്‍മാര്‍ക്ക് വരെ ഇഡി അന്വേഷണം ആവശ്യപ്പെടേണ്ടി വന്നത്. ഗോവിന്ദന്റെ ക്യാപ്‌സൂള്‍ പാര്‍ട്ടി അണികള്‍ക്ക് പോലും ദഹിക്കാത്തതാണ്. കേന്ദ്ര സഹകരണ-ആഭ്യന്തരമന്ത്രി അമിത്ഷാ കേരളത്തിലെ സഹകരണമേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന ഗോവിന്ദന്റെ വാക്കുകള്‍ മറുപടി അര്‍ഹിക്കുന്നില്ല. സഹകരണമേഖലയെ കറവ പശുവാക്കി മാറ്റുന്ന സിപിഎം മടിയില്‍ കനമുള്ളത് കൊണ്ടാണ് ആഭ്യന്തരമന്ത്രിയെ ഭയക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കരിമണല്‍ മുതലാളിയുടെ മാസസപ്പടി ലിസ്റ്റിലുള്ള പിവി പിണറായി വിജയന്‍ തന്നെയാണെന്ന് വ്യക്തമായിട്ടും ഗോവിന്ദന്‍ അല്ലെന്ന് പറയുന്നത് ഇരുട്ട്‌കൊണ്ട് ഓട്ടയടയ്ക്കുന്നതിന് തുല്ല്യമാണ്. പിണറായി വിജയന്റെയും കുടുംബത്തിന്റെയും അഴിമതികള്‍ ന്യായീകരിക്കുന്ന ജോലിയാണ് എംവി ഗോവിന്ദനുള്ളത്. കേരളത്തില്‍ വ്യവസായം തുടങ്ങാനുള്ള തടസം നീക്കാനാണ് മുഖ്യമന്ത്രിക്കും മകള്‍ക്കും മറ്റ് ഭരണ-പ്രതിപക്ഷ നേതാക്കള്‍ക്കും പണം കൊടുത്തതെന്നാണ് കരിമണല്‍ കമ്പനി പറയുന്നത്. അതിനെയാണ് പച്ച മലയാളത്തില്‍ കൈക്കൂലി എന്ന് പറയുന്നത്. മുഖ്യമന്ത്രി ചോദ്യങ്ങള്‍ ചോദിക്കുന്ന മാദ്ധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയാണ് ചെയ്തത്. ഗോവിന്ദന്‍ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.