‘രാജിവച്ച മന്ത്രിമാരുടെ സ്റ്റാഫുകൾക്ക് കൂടി പെൻഷൻ നൽകുന്നത് ജനത്തോടുള്ള വെല്ലുവിളി’: സുരേന്ദ്രൻ

തിരുവനന്തപുരം : കേരളം സാമ്പത്തിക പ്രതിസന്ധിയിൽ കിതയ്ക്കുമ്പോൾ രാജിവച്ച രണ്ടു മന്ത്രിമാരുടെ 37 സ്റ്റാഫുകൾക്ക് കൂടി പെൻഷൻ ലഭിക്കുന്ന സാഹചര്യം ജനത്തോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. എൽഡിഎഫിലെ ഘടകക്ഷികൾക്കെല്ലാം മന്ത്രിസ്ഥാനം കൊടുക്കാൻ പൊതുഖജനാവിലെ പണം ധൂർത്തടിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

‘‘രണ്ടു വർഷവും ഒരു ദിവസവും മന്ത്രിയുടെ പഴ്സനൽ സ്റ്റാഫിൽ ജോലി ചെയ്താൽ പെൻഷൻ കൊടുക്കണമെന്നാണ് കേരളത്തിലെ നിയമം. ഇതോടെ രാജിവച്ച മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫിലെ 37 രാഷ്ട്രീയ നിയമനങ്ങൾക്കും പെൻഷൻ കൊടുക്കണം. കൂടാതെ പുതുതായി മന്ത്രിസഭയിൽ ഉൾപ്പെടുത്തിയ രണ്ട് മന്ത്രിമാരുടെയും പഴ്സനൽ സ്റ്റാഫിലുള്ളവർക്കും പെൻഷൻ ലഭിക്കും.

‘‘കർഷകർക്കും പാവങ്ങൾക്കും അർഹിച്ച ആനുകൂല്യങ്ങൾ നിഷേധിക്കുന്ന സർക്കാർ, ഇടതുപക്ഷത്തെ എല്ലാ ഘടകക്ഷികളുടേയും പരിവാരങ്ങൾക്ക് പൊതുഖജനാവിലെ പണം തിന്നുകൊഴുക്കാനുള്ള അവസരം സൃഷ്ടിക്കുകയാണ്. കേരളത്തിലല്ലാതെ മറ്റൊരു സംസ്ഥാനങ്ങളിലും ഇങ്ങനെ പെൻഷൻ കൊടുക്കുന്നില്ല. കേന്ദ്രമന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫിലുള്ളവർക്കും പെൻഷൻ ഇല്ല. പ്രതിപക്ഷ നേതാവിന്റെയും സ്റ്റാഫുകൾക്ക് പെൻഷൻ ലഭിക്കുന്നതിനാൽ ഇരുകൂട്ടരും പരസ്പരം സഹകരിച്ചാണ് മുന്നോട്ടു പോകുന്നത്.

‘‘മുഖ്യമന്ത്രി, മന്ത്രിമാർ, ചീഫ് വിപ്പ്, പ്രതിപക്ഷ നേതാവ് തുടങ്ങിയവരുടെ പഴ്സനൽ സ്റ്റാഫിലുണ്ടായിരുന്നവർക്കു പെൻഷൻ നൽകാനായി സംസ്ഥാനത്ത് ഒരു മാസം ചെലവഴിക്കുന്നത് 73 ലക്ഷം രൂപയാണ്. 25ൽ കൂടുതൽ സ്റ്റാഫുകളുള്ള മന്ത്രിമാർ വരെ സംസ്ഥാന മന്ത്രിസഭയിലുണ്ട്. ജനങ്ങളെ എങ്ങനെയും കൊള്ളയടിക്കുന്ന കൊള്ളക്കാരുടെ മാനസികാവസ്ഥയാണ് ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനുമുള്ളത്.’’– സുരേന്ദ്രൻ പറഞ്ഞു.

Top