കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന ഇടത്-വലത് ഐക്യത്തിന്റെ തെളിവ്: കെ സുരേന്ദ്രന്‍

തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്ക് അഴിമതിയിലെ ഇഡി അന്വേഷണത്തിനെതിരെ പി.കെ കുഞ്ഞാലിക്കുട്ടി നടത്തിയ പ്രസ്താവന സഹകരണ അഴിമതിയിലെ ഇടത്-വലത് ഐക്യത്തിന്റെ തെളിവാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഇഡിക്കെതിരെ വീണ്ടും യുഡിഎഫും എല്‍ഡിഎഫും ഒരുമിച്ച് നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്. നോട്ട് നിരോധന സമയത്ത് സഹകരണബാങ്കുകള്‍ വഴി നടന്ന കള്ളപ്പണം വെളുപ്പിക്കല്‍ ന്യായീകരിക്കാന്‍ ഒരുമിച്ച് സമരം ചെയ്തവരാണ് പിണറായി വിജയനും രമേശ് ചെന്നിത്തലയെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കേരളത്തിലെ സഹകരണ ബാങ്കുകള്‍ രണ്ടു കൂട്ടര്‍ക്കും തട്ടിപ്പ് നടത്താനും കള്ളപ്പണം വെളുപ്പിക്കാനുമുള്ള ഇടങ്ങളായത് കൊണ്ട് കേന്ദ്ര ഏജന്‍സികളെ തടയേണ്ടത് ഇവരുടെ പൊതു ആവശ്യമാണ്. മലപ്പുറം എആര്‍ നഗര്‍ സഹകരണബാങ്കിലെ തട്ടിപ്പിന് പിന്നില്‍ മുസ്ലിംലീഗാണെങ്കില്‍ കരുവന്നൂരില്‍ അത് സിപിഎമ്മാണെന്ന വ്യത്യാസം മാത്രമേയുള്ളൂ. ലീഗുകാര്‍ ചന്ദ്രിക പത്രത്തിന്റെ പേരില്‍ 10 കോടി വെളുപ്പിച്ചത് സിപിഎമ്മുകാരുടെ സഹകരണ ബാങ്കിലായിരുന്നുവെന്നതില്‍ തന്നെ അന്തര്‍ധാര വ്യക്തമാണ്. കുഞ്ഞാലിക്കുട്ടിയും പിണറായി വിജയനും ഒരേ മാസപ്പടി പുസ്തകത്തിലെ പേരുകാരാണ്.

പാലാരിവട്ടം പാലം അഴിമതിയില്‍ ഇബ്രാഹിംകുട്ടിയെ രക്ഷിച്ചത് ഇടത് സര്‍ക്കാരാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന 200ല്‍ അധികം ബാങ്കുകളില്‍ ക്രമക്കേട് നടന്നെന്ന കണ്ടെത്തലുകളും ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ്. പാവപ്പെട്ട കര്‍ഷകരുടേയും ഓട്ടോ തൊഴിലാളികളുടേയും കൂലി പണിക്കാരന്റെയും ചോര നീരാക്കിയ പണം കൊള്ളയടിക്കാന്‍ ഇനിയും ഇരു മുന്നണികളെയും അനുവദിക്കില്ല. ഇടതു-വലത് മുന്നണികളുടെ സഹകരണ കൊള്ളയ്‌ക്കെതിരെ അവസാനം വരെ പോരാടാന്‍ ബിജെപി തയ്യാറാണ്. ഇരകള്‍ക്ക് നീതി ലഭിക്കണമെന്നും കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

Top