ജനവിരുദ്ധ നയങ്ങള്‍ മറച്ചുവെക്കാനാണ് മുഖ്യമന്ത്രിയും മന്ത്രിമാരും കേരളയാത്ര നടത്തിയത്: കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ജനജീവിതം ദുസഹമായിരിക്കുന്ന കാലത്ത് നടത്തിയ നവകേരള സദസ് കൊണ്ടുള്ള ഏക നേട്ടം നിയമവാഴ്ച തകര്‍ത്തതാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ജനവിരുദ്ധ നയങ്ങള്‍ മറച്ചുവെക്കാനാണ് മുഖ്യമന്ത്രിയും മന്ത്രിമാരും കേരളയാത്ര നടത്തിയത്. എന്നാല്‍ ഇപ്പോള്‍ സര്‍ക്കാരിന്റെ ജനവഞ്ചനയും ഫാസിസവും അല്‍പ്പത്തരവും ചര്‍ച്ചയാവുന്ന സാഹചര്യമാണുള്ളത്. സപ്ലൈകോയില്‍ അവശ്യസാധനങ്ങള്‍ ഇല്ലാത്തതിനോ സാമ്പത്തിക പ്രതിസന്ധിക്കോ മറുപടി പറയാന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സാധിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നവകേരള സദസില്‍ നിന്നും ലഭിച്ച ആയിരക്കണക്കിന് പരാതികളില്‍ ഏതെങ്കിലും ഒരെണ്ണം പരിഹരിക്കാന്‍ പോലും മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ല. സിപിഐഎം പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള ജനങ്ങള്‍ക്ക് മുഖ്യമന്ത്രിക്കോ മന്ത്രിമാര്‍ക്കോ നേരിട്ട് പരാതി നല്‍കാന്‍ പോലും സാധിച്ചില്ലെന്നത് ജനങ്ങളില്‍ നിന്നും ഈ സര്‍ക്കാര്‍ എത്ര അകലത്തിലാണെന്ന് തെളിയിക്കുന്നു. ഡിവൈഎഫ്‌ഐ ഗുണ്ടകളെ ഉപയോഗിച്ച് പ്രതിഷേധക്കാരെ ആക്രമിക്കുകയും പൊതുജനങ്ങളെ ഭയപ്പെടുത്തുകയുമാണ് മുഖ്യമന്ത്രി ചെയ്തത്.

പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്ത മാദ്ധ്യമപ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിനും ഗൂഢാലോചനയ്ക്കും കേസെടുക്കുക കൂടി ചെയ്തതോടെ കേരളത്തിലെ ജനാധിപത്യത്തിന്റെ തകര്‍ച്ച പൂര്‍ണ്ണമായി. ഗവര്‍ണര്‍ പോലും അക്രമിക്കപ്പെടുന്ന നാടായി പിണറായി കേരളത്തെ മാറ്റി. ജനാധിപത്യരീതിയില്‍ പ്രതിഷേധിച്ച യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെ നടന്ന പൊലീസ് അതിക്രമം നിയമവാഴ്ച തകര്‍ന്നതിന്റെ ഉദാഹരണമാണ്.

മുഖ്യമന്ത്രിക്ക് താന്‍ രാജാവാണെന്ന ചിന്തയാണുള്ളത്. അതുകൊണ്ടാണ് തനിക്കെതിരെ വരുന്ന പ്രതിഷേധങ്ങളെ തല്ലിതകര്‍ക്കാന്‍ ശ്രമിക്കുന്നത്. പ്രതിഷേധങ്ങളുടെ വാര്‍ത്ത പുറത്തറിയാതിരിക്കാനാണ് മാദ്ധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുന്നത്. എന്നാല്‍ പിണറായിയുടെ ഫാസിസിറ്റ് ഭരണത്തിനെതിരെ ബിജെപി പോരാട്ടം ശക്തമാക്കുക തന്നെ ചെയ്യും. കേരളത്തില്‍ ജനാധിപത്യം പുനസ്ഥാപിക്കാന്‍ ദേശീയ ജനാധിപത്യ സഖ്യവും ബിജെപിയും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

Top