എം കെ കണ്ണനുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ച സംശയാസ്പദമെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം : കേരളബാങ്കിലെ മുഴുവൻ പണവും നൽകിയാലും കരുവന്നൂരിലെ നിക്ഷേപകർക്കു നഷ്ടപ്പെട്ട പണം തിരിച്ചു കൊടുക്കാനാവില്ലെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരള ബാങ്കിൽ നിന്നും കരുവന്നൂർ ബാങ്കിലേക്കു 50 കോടി രൂപ അഡ്വാൻസായി നൽകുന്നതു നിക്ഷേപകരുടെ കണ്ണിൽപൊടിയിടുന്നതിനു തുല്യമെന്നും കരുവന്നൂരിലെ ഇരകൾക്കു നീതി കിട്ടും വരെ ബിജെപി പോരാടുമെന്നും സുരേന്ദ്രൻ പറഞ്ഞു.

കരുവന്നൂർ തട്ടിപ്പുകേസിൽ ഇഡി ചോദ്യം ചെയ്യുന്നതിനു മിനുട്ടുകൾക്കു മുൻപ് എം.കെ.കണ്ണനുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയതു സംശയാസ്പദമാണ്. കരുവന്നൂർ ബാങ്കിലെ കള്ളപ്പണ ഇടപാടിനെയും ബിനാമി ഇടപാടിനെയും കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ മുഖ്യമന്ത്രി ഇതു കേരളമാണ്, ഇവിടെ വേറെ സംസ്കാരമാണെന്നൊക്കെയാണു പറയുന്നത്. ഇഡി അന്വേഷണത്തെ തടയാനുള്ള മുഖ്യമന്ത്രിയുടെ ത്വര കാണുമ്പോൾ സഹകരണ ബാങ്കുകളിലെ തട്ടിപ്പ് അദ്ദേഹം ഉൾപ്പടെയുള്ളവരുടെ അറിവോടെയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കരുവന്നൂർ സംഭവത്തിൽ യുഡിഎഫ് നേതാക്കളുടെ മ‍ൃദുസമീപനം അമ്പ് കൊള്ളാത്തവരില്ല കുരുക്കളിൽ എന്നതിന്റെ തെളിവാണ്. സർക്കാർ പ്രതിസന്ധിയിലായാൽ ഗവർണറുടെ പേര് വലിച്ചിഴയ്ക്കുക എന്നത് മുഖ്യമന്ത്രിയുടെ സ്ഥിരം പരിപാടിയായെന്നും സുരേന്ദ്രൻ പരിഹസിച്ചു.

‘‘കരുവന്നൂർ ബാങ്കിനേക്കാൾ പരിതാപകരമാണു കേരളബാങ്കിന്റെ അവസ്ഥ. സഹകരണ ബാങ്കുകളിലെ തട്ടിപ്പിന്റെ നഷ്ടം കേരള ബാങ്ക് വീട്ടിയാൽ കേരള ബാങ്കു തകരും. കട്ടവന്റെ അടുത്തുനിന്നും പണം തിരിച്ചുപിടിക്കാതെ പ്രതിസന്ധിക്കു പരിഹാരമുണ്ടാവില്ല. നിക്ഷേപകരെ കബളിപ്പിക്കാനാണു പിണറായി വിജയൻ ശ്രമിക്കുന്നത്. നിക്ഷേപകരുടെ പണം തിരിച്ചുകൊടുക്കേണ്ടതു ഖജനാവിലെ പണം ഉപയോഗിച്ചോ മറ്റു പൊതുഫണ്ട് ഉപയോഗിച്ചോ അല്ല. സിപിഎമ്മാണു നഷ്ടപരിഹാരം നൽകേണ്ടത്. സിപിഎം നേതാക്കളാണു പാവപ്പെട്ടവരെ പറ്റിച്ചത്. താൽകാലികമായി രക്ഷപ്പെടാൻ ആത്മഹത്യാപരമായ നിലപാടാണു പിണറായി വിജയൻ സ്വീകരിക്കുന്നത്’’–സുരേന്ദ്രൻ പറഞ്ഞു.

Top