സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്ന് ഇടതുപക്ഷത്തെ എംഎല്‍എമാര്‍ക്ക് ബോധ്യമെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ഈ വര്‍ഷത്തെ ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍ സര്‍ക്കാറിന്റെ നേട്ടങ്ങള്‍ വിവരിക്കുമ്പോള്‍ ഭരണ പക്ഷ അംഗങ്ങള്‍ പോലും പ്രതികരിക്കാതിരുന്നതിനെ പരിഹസിച്ച് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.

സംസ്ഥാന സര്‍ക്കാരിന്റെ നയപ്രഖ്യാപനം നടത്തുമ്പോള്‍ ഭരണപക്ഷത്തിന് പോലും അഭിനന്ദിക്കാന്‍ സാധിക്കാത്തത് സര്‍ക്കാരിന് ഒരു നേട്ടവുമുണ്ടാക്കാനാവാത്തത് കൊണ്ടാണെന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. പിണറായി സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്ന് ഇടതുപക്ഷത്തെ എംഎല്‍എമാര്‍ക്ക് ബോധ്യമായതു കൊണ്ടാണ് നിയമസഭയില്‍ കയ്യടികള്‍ ഉയരാതിരുന്നതെന്നും ബിജെപി നേതാവ് ആരോപിച്ചു.

നാടകീയ രംഗങ്ങളോടെ ആയിരുന്നു സഭയില്‍ നയപ്രഖ്യാപന പ്രസംഗം നിയമസഭയില്‍ അരങ്ങേറിയത്. കൊവിഡ് അതിജീവനത്തിലെ സംസ്ഥാനത്തിന്റെ നേട്ടം എടുത്തു പറഞ്ഞുകൊണ്ടാണ് നയപ്രഖ്യാപന പ്രസംഗം തുടങ്ങിയത്. രാവിലെ 8.50 ഓടെ നിയമസഭാ കവാടത്തിലെത്തിയ ഗവര്‍ണറെ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കറും ചേര്‍ന്ന് സ്വീകരിച്ചു. മറുവശത്ത് ഗോ ബാക്ക് വിളികളോടെയാണ് പ്രതിപക്ഷം ഗവര്‍ണറെ എതിരേറ്റത്. ഇതോടെ, പ്രതിപക്ഷത്തിനെതിരെ ഗവര്‍ണര്‍ ക്ഷുഭിതനായി.

പിന്നാലെ, പ്രസംഗം ആരംഭിച്ച ഗവര്‍ണര്‍ സര്‍ക്കാറിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞപ്പോള്‍ പ്രസംഗത്തില്‍ ഭരണപക്ഷം നിസ്സംഗരായിട്ടാണ് കേട്ടിരിക്കുന്നത് എന്നതും ഏറെ ശ്രദ്ധേയമായി. ഇതിനെയാണ് ബിജെപി അധ്യക്ഷന്‍ വിമര്‍ശിച്ചത്.

സ്വന്തം പിടിപ്പുകേട് മറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ പഴിചാരുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ സഹായം ഉള്ളതു കൊണ്ട് മാത്രമാണ് കേരളത്തില്‍ പട്ടിണിയില്ലാതെ പോയത്. കൊവിഡ് കാലത്ത് കേന്ദ്രം ഏറ്റവും കൂടുതല്‍ ഫണ്ട് അനുവദിച്ചത് കേരളത്തിനാണ്. ജിഎസ്ടി നഷ്ടപരിഹാര തുകയും മറ്റ് സഹായങ്ങളും കൃത്യമായി ലഭിച്ചുവെങ്കിലും സംസ്ഥാനത്തിന് അത് ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിച്ചില്ല. സംസ്ഥാന ധനകാര്യ വകുപ്പിന് നികുതി പരിക്കാന്‍ പോലും കഴിവില്ലാത്തതിന് കേന്ദ്രത്തെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. കേന്ദ്രഫണ്ടുകള്‍ വഴിമാറ്റി ചിലവഴിക്കാനാണ് പിണറായി സര്‍ക്കാരിന് താത്പര്യമെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിരോധത്തിലാവുമ്പോഴൊക്കെ അദ്ദേഹത്തെ സഹായിക്കുന്ന ജോലിയാണ് വിഡി സതീശന്‍ ചെയ്യുന്നത്. ഗവര്‍ണറെ ഗോബാക്ക് വിളിക്കുന്ന തരത്തിലേക്ക് അധ:പതിച്ച പ്രതിപക്ഷം സംസ്ഥാനത്തെ ജനങ്ങളെ നാണംകെടുത്തുകയാണ്. സര്‍ക്കാരിന്റെ അധികാര ദുര്‍വിനിയോഗത്തെ ചോദ്യം ചെയ്തതാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. സര്‍ക്കാര്‍ ഖജനാവ് കൊള്ളയടിക്കുന്ന കാര്യത്തിലും സഹകരണ മുന്നണിയായി മുന്നേറുകയാണ് യുഡിഎഫും എല്‍ഡിഎഫുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Top