അയോധ്യ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കേണ്ടന്ന ഇടത്, വലത് തീരുമാനം ഭൂരിപക്ഷത്തോടുള്ള വെല്ലുവിളി;കെ. സുരേന്ദ്രന്‍

കോഴിക്കോട്: അയോധ്യ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാന്‍ പാടില്ലെന്ന ഇടത് വലത് കക്ഷികളുടെ തീരുമാനം ഭൂരിപക്ഷ സമുദായത്തോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് തര്‍ക്കസ്ഥലത്ത് ക്ഷേത്രം നിര്‍മ്മിച്ചത്. മുസ്ലിം സമൂഹം സൗഹാര്‍ദ്ദപരമായ നിലപാടാണ് സ്വീകരിച്ചതെന്നും ശ്രീരാമന്‍ ജനാധിപത്യത്തിന്റെ പ്രതീകവും മര്യാദാ പുരുഷോത്തമനുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിഷ്ഠാ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ തീരുമാനം എന്ത് അടിസ്ഥാനത്തിലാണ്. കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തെ കേരളത്തിലെ നേതാക്കള്‍ ഭീഷണിപ്പെടുത്തുകയാണ്. അതിനെ തിരുത്തല്‍ നടപടി എന്നാണ് വിശേഷിപ്പിക്കുന്നത്. പ്രമുഖര്‍ ആയിട്ടുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഒരു വിഭാഗത്തിന്റെ വിശ്വാസത്തെ അധിക്ഷേപിക്കുകയാണ്. ആരെ ഭയപ്പെട്ടാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ മൗനം പാലിക്കുന്നതെന്ന് വ്യക്തമാണെന്നും കോണ്‍ഗ്രസിന്റേത് കപട മതേതര നിലപാടാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

സിപിഐഎം കെട്ടിപ്പടുത്തത് ഇവിടുത്തെ ഭൂരിപക്ഷ ജനതയാണ്. സംഘടിത മത ശക്തികളുടെ വോട്ട് ബാങ്കിനു വേണ്ടി തുടര്‍ച്ചയായി സിപിഐഎം ഭൂരിപക്ഷ സമുദായത്തെ അപമാനിക്കുകയാണ്. പ്രതിഷ്ഠാ ചടങ്ങിന് കേരളവും ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കും. മത വര്‍ഗീയ കക്ഷികളുടെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് കേരളത്തില്‍ വലിയ തിരിച്ചടി കിട്ടാന്‍ പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.

Top