എം.ടിയുടെ വിമര്‍ശനം കേരള സമൂഹത്തിന്റെ വികാരമെന്ന് കെ സുരേന്ദ്രന്‍

കോഴിക്കോട്: എം.ടി വാസുദേവന്‍ നായര്‍ നടത്തിയ വിമര്‍ശനം കേരള സമൂഹത്തിന്റെ വികാരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പിണറായി വിജയനെ വേദിയിലിരുത്തി ഭരണാധികാരികള്‍ ജനസേവനമാണ് ചെയ്യേണ്ടതെന്ന എംടിയുടെ ഉപദേശം മുഖ്യമന്ത്രിയുടെ മുഖത്തേറ്റ പ്രഹരം. വ്യക്തിപൂജ കമ്മ്യൂണിസ്റ്റുകാര്‍ എതിര്‍ക്കുന്നതാണെന്ന് പറയുമ്പോള്‍ കേരളത്തിലെ ഏക കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് വ്യക്തിപൂജ നടത്തുകയാണ് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരെന്നും സുരേന്ദ്രന്‍ പറഞ്ഞു.

എം.ടിയുടെ ശബ്ദം കേരള ജനത ഏറ്റെടുക്കുമെന്നുറപ്പാണ്. പിണറായി വിജയനെ ദൈവത്തിന്റെ വരദാനമായാണ് സഹമന്ത്രിമാര്‍ പോലും വാഴ്ത്തുന്നത്. സൂര്യനായാണ് മുഖ്യമന്ത്രിയെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ വിശേഷിപ്പിച്ചത്. ഇതെന്തുതരം കമ്മ്യൂണിസമാണെന്ന് എം.ടിയെ പോലൊരാള്‍ ചിന്തിച്ചിട്ടുണ്ടാകും. കടലിലെ വെള്ളം ബക്കറ്റിലെടുത്താല്‍ ബക്കറ്റിലെ വെള്ളത്തിന് വിലയുണ്ടാവില്ലെന്നും കടലിലെ വെള്ളം കടലിനോട് ചേര്‍ന്ന് നിന്നാലേ വിലയുണ്ടാകുകയുള്ളൂവെന്നും വിഎസിനെ ഉപദേശിച്ച പിണറായി ഇപ്പോള്‍ വെറും ചിരട്ടയിലെ വെള്ളമായി മാറിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

പിണറായി വിജയന്‍ നടത്തുന്ന അഴിമതിയും ഏകാധിപത്യവും ധൂര്‍ത്തും സ്വജനപക്ഷപാതവുമാണ് ലോകം ആദരിക്കുന്ന സാഹിത്യകാരനെ ഈ വിമര്‍ശനം നടത്താന്‍ പ്രേരിപ്പിച്ചത്. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ മുഖ്യമന്ത്രിയെ ട്രോളുകയാണ് ചെയ്തത്. ഇടത് ചിന്തകര്‍ പോലും എം.ടിയുടെ പ്രസ്താവനയെ അനുകൂലിച്ചു വന്നിരിക്കുകയാണ്. കേരളത്തിന്റെ പശ്ചാത്തലത്തിലാണ് എംടിയുടെ വാക്കുകളെന്ന് അവരില്‍ പലരും തുറന്ന് പറഞ്ഞുകഴിഞ്ഞു. എന്നാല്‍ ഇപ്പോഴും പിണറായി കൊടുക്കുന്ന അപ്പ കഷ്ണവും തിന്ന് അദ്ദേഹത്തിന്റെ സ്തുതിപാഠകരായി നില്‍ക്കുന്ന സാംസ്‌കാരിക പ്രവര്‍ത്തകരെ ഓര്‍ത്ത് കേരളം ലജ്ജിക്കുന്നുവെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

Top