ലോകയുക്ത; ജലീല്‍ വക്കാലത്ത് ഏറ്റെടുത്തിരിക്കുകയാണെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ഭരണഘടനാ സ്ഥാപനങ്ങളെ സിപിഐഎം വെല്ലുവിളിക്കുന്നതിന്റെ അവസാനത്തെ ഉദ്ദാഹരണമാണെന്ന് ലോകായുക്തയെ അധിക്ഷേപിച്ച് കെ ടി ജലീല്‍ രംഗത്തെത്തിയതോടെ വ്യക്തമായിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.

ജലീല്‍ മുഖ്യമന്ത്രിക്കും സംസ്ഥാന സര്‍ക്കാറിനും വേണ്ടിയുള്ള വക്കാലത്ത് ഏറ്റെടുത്തിരിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. രാഷ്ട്രപതിയെ പോലും അനാവശ്യ വിവാദത്തിലേക്ക് വലിച്ചിഴച്ച സര്‍ക്കാരാണ് മുഖ്യമന്ത്രി പിണറായി വിജയന്റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നേരത്തെ സിഎജിയെയും ഗവര്‍ണറെയും സിപിഐഎം അവഹേളിച്ചിരുന്നുവെന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു. തങ്ങള്‍ക്കെതിരെ കോടതി വിധി ഉണ്ടായാലും അംഗീകരിക്കില്ലെന്ന ധാര്‍ഷ്ട്യമാണ് നേതാക്കന്മാര്‍ക്ക്. മുഖ്യമന്ത്രിയുടെയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെയും പേരിലുള്ള പരാതി ലോകായുക്ത പരിഗണിക്കാനിരിക്കുമ്പോഴാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കി അഴിമതിക്ക് മറയിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ലോകായുക്തയുടെ പ്രാധാന്യം അടയാളപ്പെടുത്തിയ സംഭവമായിരുന്നു കെ ടി ജലീലിന്റെ രാജിയെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ലോകായുക്തക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സാധിച്ചാല്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ പല വമ്പന്‍മാരും രാജിവെക്കേണ്ടി വരുമെന്ന് സിപിഎമ്മിന് അറിയാമെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ഇത് മനസിലാക്കിയാണ് ലോകായുക്തയുടെ അധികാരം ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ലോകായുക്തയെ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന കോടിയേരിയുടെ വാദത്തെ വിവരക്കേടെന്ന് വിശേഷിപ്പിച്ച സുരേന്ദ്രന്‍ അതിനുള്ള മറുപടി കാനം തന്നെ പറഞ്ഞിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

Top