സ്മിത മേനോന് വേണ്ടി ശുപാര്‍ശ ചെയ്തത് താനെന്ന് കെ സുരേന്ദ്രന്‍

കോഴിക്കോട്: സ്മിതാ മേനോനെ മഹിളാ മോര്‍ച്ചയുടെ സെക്രട്ടറിയായി നിയമിച്ചത് വി.മുരളീധരന്റെ ശുപാര്‍ശയിലല്ല. പാര്‍ട്ടി അധ്യക്ഷന്‍ എന്ന നിലയില്‍ തന്റെ ശുപാര്‍ശ പ്രകാരമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേന്ദ്രമന്ത്രി വി മുരളീധരന് ഇതുമായി ബന്ധമില്ല. വി.മുരളീധരന്‍ പ്രോട്ടോക്കോള്‍ ലംഘനം
നടത്തിയെന്ന വ്യാജ പ്രചാരണം നടത്തുന്നത് സ്വര്‍ണക്കള്ളക്കടത്തില്‍ നിന്നും ജനശ്രദ്ധ തിരിച്ച് വിടാനാണ്.

മന്ത്രിതല സമ്മേളനത്തില്‍ മലയാള മാധ്യമ പ്രതിനിധികളടക്കം പങ്കെടുത്തിട്ടുണ്ട്. അവരിലൊരാളായി പരിപാടി റിപ്പോര്‍ട്ട് ചെയ്യാനാണ് സ്മിതാ മേനോനും പോയതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

സ്മിത മേനോന്റെ കുടുംബം നാല് അഞ്ച് പതിറ്റാണ്ടുകളായിട്ട് സംഘപരിവാറുമായി ബന്ധമുള്ളവരാണ്. അതുകൊണ്ട് ഇവര്‍ പാര്‍ട്ടിക്ക് അന്യം നില്‍ക്കുന്നവരല്ല. ഈ കള്ളപ്രചാരണമെല്ലാം വി.മുരളീധരനെ ഉദ്ദേശിച്ചാണ് നടത്തുന്നതെങ്കില്‍ അത് വെറുതെയാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Top