കോഴിക്കോട് : ഏക സിവില്‍ കോഡിനെ (യുസിസി) എതിര്‍ക്കാനെന്ന പേരില്‍ സമൂഹത്തില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുന്നതിൽനിന്നു മുസ്‌ലിം ലീഗും സിപിഎമ്മും പിന്മാറണമെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്‍. യുസിസിയെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന ലീഗിന്റെ പ്രചാരണം അവരുടെ കാപട്യം മറച്ചുവയ്ക്കാനാണെന്നും സുരേന്ദ്രൻ ആരോപിച്ചു. മുൻപ് യുസിസിയെ അനുകൂലിച്ചിരുന്ന സിപിഎം, ഇപ്പോൾ എതിർത്ത് രംഗത്തു വരുന്നത് വോട്ടുബാങ്ക് ലക്ഷ്യമിട്ടാണെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
‘‘ഭരണഘടനയുടെ 44–ാം വകുപ്പില്‍ യുസിസി കൊണ്ടുവരണമെന്നു നിഷ്‌കര്‍ഷിക്കുന്നുണ്ട്. ഏക സിവില്‍ കോഡ് കൊണ്ടുവരാത്തതിന് 1995ല്‍ സുപ്രീം കോടതി രാജ്യത്തെ സര്‍ക്കാരിനെ വിമര്‍ശിച്ചതാണ്. രാഷ്ട്രീയമായി നേരിടും എന്ന ലീഗിന്റെ തീരുമാനം വര്‍ഗീയ ചേരിതിരിവുണ്ടാക്കുക എന്ന ലക്ഷ്യം വച്ചാണ്. ഇത് പൊതുസമൂഹം തിരിച്ചറിയണം.
സ്ത്രീ പുരുഷ സമത്വവും സ്ത്രീശാക്തീകരണവുമാണ് ഏകീകൃത നിയമം കൊണ്ടു ലക്ഷ്യമാക്കുന്നത്. യുസിസിയില്ലാത്തത് ലിംഗവിവേചനം ഇല്ലാതാക്കുന്നതിനും സ്ത്രീ ശാക്തീകരണത്തിനും തടസമാണെന്നു സുപ്രീം കോടതി തന്നെ വ്യക്തമാക്കിയതാണ്. ഈ വിഷയത്തിൽ ലീഗ് മുസ്‌ലിം സംഘടനകളുടെ യോഗം വിളിച്ചത് എന്തു തരം മതേതരത്വമാണെന്ന് മനസിലാവുന്നില്ല.
മുൻപെല്ലാം യുസിസിയെ അനുകൂലിക്കുകയും അതിനുവേണ്ടി രംഗത്തു വരികയും ചെയ്തവരാണ് സിപിഎമ്മുകാര്‍. സിപിഎം ജനറല്‍ സെക്രട്ടറിയായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാട് തന്നെ യുസിസിക്കായി ശക്തമായി വാദിച്ചതാണ്. എന്നാല്‍ ഇപ്പോള്‍ സിപിഎം യുസിസിക്കെതിരെ രംഗത്തു വന്നിരിക്കുന്നത് വോട്ട് ബാങ്ക് ലക്ഷ്യം വച്ചാണ്. കേരളത്തില്‍ സിപിഎം – മുസ്‌ലിം ലീഗ് സഖ്യം തുടങ്ങാനിരിക്കുന്നതിന്റെ മുന്നോടിയാണ് സിപിഎമ്മിന്റെ ചുവടു മാറ്റം’ – സുരേന്ദ്രന്‍ ആരോപിച്ചു.