മടിയില്‍ കനമുള്ളതുകൊണ്ടാണ് മുഖ്യമന്ത്രി അന്വേഷണത്തെ ഭയക്കുന്നത്: കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ മുഖ്യമന്ത്രിയുടെ മകള്‍ നല്‍കിയ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളിയതോടെ മുഖ്യമന്ത്രിയും സിപിഎമ്മും നാണംകെട്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേരള ഹൈക്കോടതിയില്‍ നിന്നും തിരിച്ചടിയേറ്റത് വളഞ്ഞവഴിയിലൂടെ മറികടക്കാനായിരുന്നു വീണാ വിജയന്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്. ഇതോടെ മുഖ്യമന്ത്രിക്ക് ഇരട്ടപ്രഹരമേറ്റു.

ഗുരുതരമായ സാമ്പത്തിക ക്രമക്കേട് നടന്നതുകൊണ്ടാണ് കേരള ഹൈക്കോടതിയ്ക്ക് പിന്നാലെ കര്‍ണാടക ഹൈക്കോടതിയും വീണാവിജയന്റെ ഹര്‍ജി തള്ളിയത്. ഇതോടെ രാഷ്ട്രീയ പകപോക്കലെന്ന വാദത്തിന്റെ മുനയൊടിഞ്ഞു കഴിഞ്ഞു. അന്വേഷണം അതിന്റെ വഴിക്ക് നടക്കുമെന്നും അതില്‍ ഇടപെടില്ലെന്നുമായിരുന്നു സിപിഎം സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞത്. എന്നാല്‍ കെഎസ്‌ഐഡിസിയെ ഉപയോഗിച്ച് കേരള ഹൈക്കോടതിയില്‍ അന്വേഷണം തടയാന്‍ ഹര്‍ജി നല്‍കുകയായിരുന്നു മുഖ്യമന്ത്രിയും പാര്‍ട്ടിയും ചെയ്തത്.

ഇനിയെങ്കിലും പിണറായി വിജയനും മകളും അന്വേഷണത്തോട് സഹകരിക്കണം. മടിയില്‍ കനമുള്ളതുകൊണ്ടാണ് മുഖ്യമന്ത്രി അന്വേഷണത്തെ ഭയക്കുന്നതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്ന എക്സാലോജിക്കിന്റെ ഹര്‍ജിയാണ് കര്‍ണാടക ഹൈക്കോടതി തള്ളിയത്. എസ്എഫ്ഐഒ അന്വേഷണം തുടരാമെന്നും ഇടക്കാല ഉത്തരവില്‍ കോടതി വ്യക്തമാക്കുന്നു. വിധിയുടെ വിശദാംശങ്ങള്‍ നാളെ അറിയാം.

Top