ലൈഫ് മിഷന്‍; വിജിലന്‍സ് വരുന്നത് കേന്ദ്ര അന്വേഷണത്തെ അട്ടിമറിക്കാനെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ലൈഫ് മിഷന്‍ തട്ടിപ്പ് അന്വേഷണം വിജിലന്‍സിന് കൈമാറിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം അട്ടിമറിക്കാനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേസില്‍ കേന്ദ്ര ഏജന്‍സികള്‍ വിശദമായ അന്വേഷണം നടത്തുമ്പോള്‍ വിജിലന്‍സിനെ ഇറക്കുന്നത് അഴിമതിക്കാരെ രക്ഷിക്കാനാണ്. ലൈഫില്‍ കമ്മീഷന്‍ ലഭിച്ചത് മുഖ്യമന്ത്രിയുടെ കുടുംബത്തിനാണെന്ന ആരോപണം നിലനില്‍ക്കെ മുഖ്യമന്ത്രി നേരിട്ട് ഇടപ്പെട്ട് വിജിലന്‍സ് അന്വേഷണം നടത്തുന്നത് ദുരൂഹമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

റെഡ്ക്രസന്റുമായുള്ള കരാര്‍ സംസ്ഥാനം ഒപ്പിട്ടത് കേന്ദ്രസര്‍ക്കാര്‍ അറിയാതെയാണെന്നിരിക്കെ വിജിലന്‍സ് അന്വേഷണം പ്രഹസനമാണ്. ലൈഫ് കരാര്‍ ഇതുവരെ പുറത്തുവിടാത്ത സര്‍ക്കാര്‍ ഇപ്പോള്‍ വിജിലന്‍സിനെ ഉപയോഗിച്ച് രേഖകള്‍ നശിപ്പിക്കാനാണ് ശ്രമിക്കുന്നത്. കേന്ദ്ര ഏജന്‍സിയുമായി സഹകരിക്കുമെന്ന് പറയുന്ന മുഖ്യമന്ത്രി ആരോപണത്തിന്റെ കുന്തമുന തനിക്കെതിരെ തിരിഞ്ഞപ്പോള്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

സെക്രട്ടറിയേറ്റിലെ പ്രോട്ടോകോള്‍ വിഭാഗത്തിലെ ഫയലുകള്‍ തീവെച്ച് നശിപ്പിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ക്കെതിരെ നടപടിയെടുക്കാനുള്ള സര്‍ക്കാര്‍ നീക്കം ഫാസിസമാണ്. സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമങ്ങളെ ചീഫ് സെക്രട്ടറിയെ ഉപയോഗിച്ച് പുറത്താക്കിയതിന്റെ തുടര്‍ച്ചയാണിതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനങ്ങളില്‍ മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്ന മുഖ്യമന്ത്രി വിമര്‍ശിക്കുന്നവര്‍ക്കെതിരെ പ്രതികാര നടപടിയുമായി മുന്നോട്ട് പോവുകയാണ്. കേരളത്തെ ഉത്തരകൊറിയ ആക്കാനുള്ള പിണറായി വിജയന്റെ നടപടിക്കെതിരെ ജനാധിപത്യ രീതിയില്‍ ശക്തമായ പ്രതിഷേധം നടത്തുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

Top