മോദിയുടെ പദ്ധതികള്‍ വികൃതമാക്കി അവതരിപ്പിച്ച ബജറ്റെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ജനങ്ങളെ കബളിപ്പിക്കുന്ന ബജറ്റ് കേരളത്തെ ഒരിക്കലും രക്ഷപ്പെടാനാവാത്ത തരത്തിലുള്ള കടക്കെണിയിലേക്ക് തള്ളുന്നതാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. മൂന്ന് ലക്ഷം കോടി പൊതുകടത്തില്‍ നിന്നും അഞ്ച് ലക്ഷം കോടിയിലേക്ക് കേരളത്തിനെ എത്തിക്കുന്ന തലതിരിഞ്ഞ സാമ്പത്തിക നയമാണ് തോമസ് ഐസക്കിന്റേത്.

സമ്പദ്ഘടനയെ സുശക്തമാക്കി കേരളത്തെ കടത്തില്‍ നിന്നു മോചിപ്പിക്കാനുള്ള ഒരു ശ്രമവും ബജറ്റില്‍ ഇല്ല. കര്‍ഷകര്‍ക്ക് വേണ്ടി മുതലക്കണ്ണീര്‍ ഒഴുക്കുന്ന ഇടതുസര്‍ക്കാരില്‍ നിന്ന് കേരളത്തിലെ കര്‍ഷകര്‍ക്ക് പ്രതീക്ഷിക്കാനൊന്നുമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സി.പി.എമ്മിന്റെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നതാണ് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ഈ ബജറ്റ്. ഈ ബജറ്റില്‍ എന്തെങ്കിലും നേട്ടമുണ്ടെങ്കില്‍ അത് കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ മാത്രമാണ്. കെ.എസ്.ഇ.ബിയുടെ എല്‍.ഇ.ഡി ബള്‍ബും അംഗണവാടി ടീച്ചേഴ്സിനും അശാവര്‍ക്കര്‍മാര്‍ക്കും ശമ്പളം കൂട്ടിയതും തൊഴിലുറപ്പ് പദ്ധതിയും കുടുംബശ്രീയും കേന്ദ്രസര്‍ക്കാരിന്റേതാണ്.

10 വര്‍ഷത്തെ കേന്ദ്ര സഹായംവെച്ച് ധവളപത്രം ഇറക്കാന്‍ തോമസ് ഐസക്കിന് ധൈര്യമുണ്ടോ? 4 വര്‍ഷം ഭരിച്ച യു.പി.എ. സര്‍ക്കാര്‍ ഓരോ വര്‍ഷവും കേരളത്തിന് അനുവദിച്ച പണവും 6 വര്‍ഷമായി ഭരിക്കുന്ന മോദി സര്‍ക്കാര്‍ അനുവദിക്കുന്ന പണവും എത്രയെന്ന് ജനങ്ങള്‍ അറിയട്ടെ.

നരേന്ദ്ര മോദി ഡിജിറ്റല്‍ ഇന്ത്യ കൊണ്ടുവന്നപ്പോള്‍ പട്ടിണി മാറുമോ എന്ന് ചോദിച്ച് പരിഹസിച്ചവര്‍ ഇപ്പോള്‍ മോദിയുടെ പദ്ധതി വികൃതമാക്കി അനുകരിക്കുകയാണ്. കമ്പ്യൂട്ടറൈസൈഷന്‍ ജനങ്ങളെ കാര്‍ന്നു തിന്നുവെന്നും കമ്പ്യൂട്ടര്‍ ബകനാണെന്നും പറഞ്ഞ ഐസക്ക് തന്നെയാണ് ലാപ്ടോപ്പ് എല്ലാ വീട്ടിലും എത്തിക്കുമെന്ന് പറയുന്നത്. ഡിജിറ്റല്‍ ഇന്ത്യ വന്‍വിജയമാണെന്ന് ഇനിയെങ്കിലും കമ്മ്യൂണിസ്റ്റുകാര്‍ അംഗീകരിക്കണം

എല്ലാ വീട്ടിലും തൊഴില്‍ എത്തിക്കുമെന്നാണ് ധനമന്ത്രി പറയുന്നത്. കേന്ദ്രസര്‍ക്കാര്‍ തൊഴില്‍ ഭേദഗതി കൊണ്ടുവന്നപ്പോള്‍ തൊഴില്‍ നിയമങ്ങളുടെ ലംഘനം, തൊഴിലാളിവിരുദ്ധത എന്ന് പറഞ്ഞ് ഘോരഘോരം പ്രസംഗിച്ചവരാണ് ഇടതുപക്ഷക്കാര്‍. ഇപ്പോള്‍ എന്താ തൊഴില്‍ നിയമങ്ങള്‍ മറന്നുപോയോ എന്ന് സുരേന്ദ്രന്‍ പരിഹസിച്ചു.

Top