കമ്മ്യൂണിസ്റ്റുകാര്‍ ചൈനീസ് ഉല്‍പന്നങ്ങളെ പോലെ രാജ്യത്തിന് ഭീഷണിയെന്ന് കെ.സുരേന്ദ്രന്‍

K. Surendran , Kodiyeri Balakrishnan

തിരുവനന്തപുരം: ചൈനയ്‌ക്കെതിരെയുള്ള അച്ചുതണ്ടില്‍ ഇന്ത്യയും ഭാഗമാണെന്ന് പ്രസ്താവന നടത്തിയ കോടിയേരി ബാലകൃഷ്ണനെ പരിഹസിച്ച് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ രംഗത്ത്. കമ്മ്യൂണിസ്റ്റുകാരെ ശരാശരി ഇന്ത്യന്‍ പൗരന്‍ കാണുന്നത് ചൈനീസ് ഉല്‍പന്നങ്ങളെ പോലെയാണ്. എന്തെങ്കിലും സാധനം വാങ്ങാന്‍ കടയില്‍ ചെല്ലുന്ന ഏതൊരാളും ആദ്യം ചോദിക്കുക ഇത് ഒറിജനല്‍ തന്നെ അല്ലേ എന്നാണ്. അതുപോലെയാണ് സാധാരണക്കാരന്‍ കമ്മ്യൂണിസ്റ്റുകാരെ കാണുമ്പോള്‍ ചോദിക്കുന്നതെന്നും സുരേന്ദ്രന്‍ തന്റെ ഫേയ്‌സ് ബുക്കിലൂടെ പരിഹസിച്ചു.

എങ്ങനെയാണോ വില കുറഞ്ഞതും നിലവാരമില്ലാത്തതും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതുമായ ചൈനീസ് ഉല്‍പന്നങ്ങള്‍ നമ്മുടെ സമ്പദ്ഘടനയ്ക്ക് ഭീഷണിയാവുന്നത് അതുപോലെ തന്നെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും രാജ്യത്തിന് ഭീഷണിയാവുന്നതെന്നും സുരേന്ദ്രന്‍ തുറന്നടിച്ചു.

ഫേയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ

ഒരു കടയിൽ ചെന്ന് വിലപിടിപ്പുള്ള എന്തെങ്കിലും സാധനം വാങ്ങാൻപോകുന്ന ഏതൊരാളും ചോദിക്കുന്ന ആദ്യത്തെ ചോദ്യം ഒറിജിനൽ തന്നെ അല്ലേ ചൈനീസ് ഒന്നും അല്ലല്ലോ എന്നാണ്. അത് ഒരു വെറും ചോദ്യമല്ല ഒരു ശരാശരി ഇന്ത്യക്കാരന് ചൈനയെക്കുറിച്ചുള്ള വിലയിരുത്തലാണ്. ഈ അടുത്ത കാലത്ത് ചൈനീസ് കളിപ്പാട്ടങ്ങളും ഇലക്ട്രോണിക് ഉൽപ്പന്നങ്ങളും ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നു എന്നും റിപ്പോർട്ടുകൾ കണ്ടിരുന്നു. കുട്ടികൾക്ക് ചൈനീസ് കളിപ്പാട്ടങ്ങൾ വാങ്ങിക്കൊടുക്കരുതെന്ന് ചിലരെങ്കിലും മുന്നറിയിപ്പു നൽകുന്നതും കണ്ടിരുന്നു. പറഞ്ഞു വന്നത് അതല്ല. കോടിയേരിയുടേയും സി. പി. എം നേതാക്കളുടേയും ചൈനീസ് പ്രേമത്തെക്കുറിച്ചുതന്നെയാണ്. മേൽപ്പറഞ്ഞ സംഗതികൾ സി. പി. എമ്മിനും ബാധകം തന്നെ. ഒരു കമ്യൂണിസ്ടുകാരനേയും ശരാശരി ഇന്ത്യൻ പൗരൻ കാണുന്നത് ചൈനീസ് പ്രോഡക്ടിനെ കാണുന്നപോലെത്തന്നെയാണ്. ഒരു സംശയം എപ്പോഴും അവരുടെ നേരെയുണ്ട്. ഫേക്ക് ഐഡൻറിററി എളുപ്പം തേച്ചുമാച്ചുകളയാൻ കഴിയുന്നതല്ല. എങ്ങനെയാണോ വില കുറഞ്ഞതും നിലവാരമില്ലാത്തതും ആരോഗ്യപ്രശ്നങ്ങൾ ഉളവാക്കുന്നതുമായ ചൈനീസ് ഉൽപ്പന്നങ്ങൾ നമ്മുടെ സമ്പദ് ഘടനക്കു ഭീഷണിയാവുന്നത് അതുപോലെ തന്നെയാണ് കമ്യൂണിസ്ട് പാർട്ടികളും രാജ്യത്തിനു ഭീഷണിയാവുന്നത്. അഞ്ചാംപത്തിപ്പണി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ജന്മനാ ഇന്ത്യാവിരുദ്ധ പാർട്ടിയാണത്. കുടുംബ ശത്രുവിനൊപ്പം കൂട്ടുകൂടുന്ന പഴയ തറവാടുകളിലെ മുടിയൻമാരായ മരുമക്കളെ ഓർമ്മിപ്പിക്കുന്നതാണ് ഇവരുടെ ചരിത്രം മുഴുവൻ. വെറുതെയല്ല ഇന്ത്യൻ ജനത ഇക്കൂട്ടരെ കയ്യാലപ്പുറത്ത് നിർത്തിയിരിക്കുന്നത്.

Top