കെ സുരേന്ദ്രന്‍ പറയുന്നത് പച്ചക്കള്ളം, പോലീസ് എല്ലാ സൗകര്യങ്ങളും നല്‍കിയിരുന്നു; ദേവസ്വം മന്ത്രി

തിരുവനന്തപുരം:ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്‍ പറഞ്ഞത് കള്ളമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കെ. സുരേന്ദ്രന് പോലീസ് എല്ലാ സൗകര്യങ്ങളും ചെയ്ത് കൊടുത്തിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ അത് മനസ്സിലാകും. അമ്മ മരിച്ചതിന് നാല് മാസം തികയും മുന്‍പാണ് കെ.സുരേന്ദ്രന്‍ ശബരിമലയില്‍ എത്തിയത്. വിശ്വാസിയായി ഒരാള്‍ അങ്ങനെ ഒരിക്കലും ചെയ്യില്ല. ആചാരങ്ങളില്‍ വിശ്വസിക്കുന്നവര്‍ ആറ് മാസം കഴിയാതെ അമ്പലങ്ങളില്‍ കയറില്ലെന്നും മന്ത്രി വ്യക്തമാക്കി.

കെ സുരേന്ദ്രന് കിടക്കാനും കഴിക്കാന്‍ ഭക്ഷണവും മരുന്നും നല്‍കിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. അറസ്റ്റ് ചെയ്തത് പ്രതികാര നടപടിയെന്ന് സുരേന്ദ്രന്‍ പ്രതികരിച്ചിരുന്നു.

കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ബിജെപി ദേശീയപാതകള്‍ ഉപരോധിച്ചു. പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ പ്രതിഷേധക്കാര്‍ ഒരു വാഹനവും കടത്തിവിടാത്തതിനെ തുടര്‍ന്ന് അയ്യപ്പ ഭക്തര്‍ അടക്കമുള്ള യാത്രക്കാര്‍ പാതി വഴിയില്‍ യാത്ര അവസാനിപ്പിച്ചു. കെ. സുരേന്ദ്രന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ഇന്നും ഹര്‍ത്താലിനാണ് ബിജെപി ആദ്യം ആലോചിച്ചതെങ്കിലും ഇന്നലത്തെ ഹര്‍ത്താല്‍ പരിഗണിച്ച് ഒന്നര മണിക്കൂര്‍ റോഡ് ഉപരോധവും പ്രതിഷേധ പ്രകടനവും നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

Top