അനുമതി കിട്ടിയിട്ടും വൈറോളജി ലാബ് തുടങ്ങിയില്ല; ആരോഗ്യവകുപ്പിനെതിരെ കെ സുരേന്ദ്രന്‍

k surendran

കോഴിക്കോട്: കേരളത്തില്‍ വീണ്ടും നിപ രോഗലക്ഷണമുണ്ടായെന്ന സംശയം എത്തിയതിന് പിന്നാലെ ആരോഗ്യവകുപ്പിനെ വിമര്‍ശിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ രംഗത്ത്.

കേരളത്തില്‍ സമഗ്രമായ ഒരു വൈറോളജി ലാബ് തുടങ്ങാനുള്ള അനുമതിയും അതിനായുള്ള മൂന്നര കോടി രൂപയും കേന്ദ്രസര്‍ക്കാരില്‍ നിന്ന് കേരളത്തിന് ലഭിച്ചിട്ട് അഞ്ചു വര്‍ഷമായെന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് ലാബ് തുടങ്ങാന്‍ തീരുമാനിച്ചതെന്നും എന്നാല്‍ അതിനുള്ള ഒരു നടപടിയും കേരളത്തിലെ ആരോഗ്യവകുപ്പിന് ഇതുവരെ പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ലെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കൊച്ചിയിലെ ആശുപത്രിയില്‍ പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഒരു രോഗിക്ക് നിപ്പാ വൈറസ് ബാധയാണോ എന്ന് സംശയമുണ്ടെന്ന ആരോഗ്യവകുപ്പിന്റെ വെളിപ്പെടുത്തല്‍ പൊതുജനങ്ങള്‍ക്കിടയില്‍ വലിയ ഭീതി പരത്തിയിരിക്കുകയാണ്. പൂനയിലെ വൈറോളജി ലാബില്‍ നിന്നുള്ള സ്ഥിരീകരണം കാത്തിരിക്കുകയാണ് ആരോഗ്യവകുപ്പനോടൊപ്പം പൊതുജനങ്ങളും. കേരളത്തില്‍ സമഗ്രമായ ഒരു വൈറോളജി ലാബ് തുടങ്ങാനുള്ള അനുമതിയും അതിനായുള്ള മൂന്നര കോടി രൂപയും കേന്ദ്ര സര്‍ക്കാരില്‍ നിന്ന് കേരളത്തിന് ലഭിച്ചിട്ട് അഞ്ചു വര്‍ഷം തികയുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് ലാബ് തുടങ്ങാന്‍ തീരുമാനിച്ചത്. എന്നാല്‍ അതിനുള്ള ഒരു നടപടിയും കേരളത്തിലെ ആരോഗ്യവകുപ്പിന് ഇതുവരെ പൂര്‍ത്തീകരിക്കാനായിട്ടില്ല. യൂട്ടിലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിന്റെ പേരില്‍ രണ്ടു വര്‍ഷം പണം മുടങ്ങുകയും ചെയ്തു. എല്ലാ വര്‍ഷവും ഈയാവശ്യത്തിന് പണം അനുവദിക്കുന്നതുമാണ്. നമുക്ക് സ്വന്തമായി ഒരു വൈറോളജി ലാബുണ്ടെങ്കില്‍ രോഗനിര്‍ണ്ണയത്തിനും ചികിത്സയ്ക്കും അതെത്രമാത്രം പ്രയോജനപ്പെടുമെന്ന് പറയേണ്ടതില്ലല്ലോ. കേരളം നമ്ബര്‍ വണ്‍ എന്ന് വെറുതെ പറഞ്ഞതുകൊണ്ടായില്ല വര്‍ത്തമാനകാലത്തിന്റെ വെല്ലുവിളികള്‍ നേരിടാന്‍ കഠിനാധ്വാനവും വേണം. ഇവിടെയാണ് മോദിയും ടീമും മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാവുന്നത്.

Top