വി എസ് അച്യുതാനന്ദന് ഇക്കാര്യത്തില്‍ എന്താണ് പറയാനുള്ളത്;പീഡന പരാതിയില്‍ കെ സുരേന്ദ്രന്‍

surendran

തിരുവനന്തപുരം: പി കെ ശശി എംഎല്‍എയ്‌ക്കെതിരെയുള്ള പീഡന പരാതിയില്‍ നേതാക്കളുടെ മലക്കംമറിച്ചിലിനെ വിമര്‍ശിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. നാഴികക്കു നാല്‍പ്പതുവട്ടം പ്രസ്താവനയിറക്കുന്ന മുതിര്‍ന്ന സി പി എം നേതാവ് വി എസ് അച്യുതാനന്ദന് ഇക്കാര്യത്തില്‍ എന്താണ് പറയാനുള്ളതെന്ന് കേരളം കേള്‍ക്കാന്‍ ആഗ്രഹിക്കുന്നുണ്ട്‌. ഇവരുടെയൊക്കെ സദാചാരബോധവും നീതിബോധവും വെറും സോപ്പുകുമിളകള്‍ മാത്രമോ എന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

നേതാക്കൾ കുടുങ്ങുമെന്ന ഭീതിയാണ് ഈ മലക്കം മറിച്ചിലിനു കാരണം. ബൃന്ദ കാരാട്ടും സീതാറാം യെച്ചൂരിയും അവരുടെ മുന്നിൽ വന്ന ഒരു സ്ത്രീ പീഡന പരാതി പൊലീസിനു കൈമാറാതെ പാർട്ടിയോട് അന്വേഷിക്കാനാവശ്യപ്പെട്ടതിലെ അനൗചിത്യം നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു. ഇനിയിപ്പോൾ കേസ്സൊതുക്കാൻ കേന്ദ്രനേതാക്കൾ തന്നെ രംഗത്തിറങ്ങുന്നു എന്നുറപ്പായി. നേരത്തെ പരാതിക്കാരിക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്തതായി റിപ്പോർട്ടുകളുണ്ടായിരുന്നു. നാഴികക്കു നാൽപ്പതുവട്ടം പ്രസ്താവനയിറക്കുന്ന മുതിർന്ന സി. പി. എം നേതാവ് വി. എസ്. അച്യുതാനന്ദന് ഇക്കാര്യത്തിൽ എന്താണ് പറയാനുള്ളതെന്ന് കേരളം കേൾക്കാൻ ആഗ്രഹിക്കുന്നു. യെച്ചൂരിയും ബൃന്ദാ കാരാട്ടും ഇത്രയും നിലപാടില്ലാത്തവരാണെന്ന് ബോധ്യമായി. ഇവരുടെയൊക്കെ സദാചാരബോധവും നീതിബോധവും വെറും സോപ്പുകുമിളകൾ മാത്രമോ?

Top