ട്രഷറി തട്ടിപ്പില്‍ തോമസ് ഐസക് ഉത്തരം പറയേണ്ടി വരും; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ട്രഷറി തട്ടിപ്പുകേസില്‍ ധനമന്ത്രി തോമസ് ഐസക്കിനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കമ്പ്യൂട്ടര്‍ സംവിധാനങ്ങളൊന്നുമില്ലാത്ത കാലത്തും മാന്വല്‍ ആയി ഇതെല്ലാം ഭംഗിയായി നടന്നിരുന്നു. ഈ കാര്യത്തില്‍ ധനമന്ത്രി തോമസ് ഐസക്കിന് എന്താണ് പറയാനുള്ളതെന്നാണ് സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നത്.

സ്വര്‍ണ്ണക്കള്ളക്കടത്തുകേസ്സില്‍ ഐസക്കിന്റെ മൗനത്തിനുകാരണം സ്വപ്നയുടെ ആയിരം പേജുള്ള CD-R പുറത്തുവരുന്നതോടെ ഉത്തരമാവുമെന്നും സുരേന്ദ്രന്‍ പരിഹസിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ട്രഷറി തട്ടിപ്പുകൾ കേരളത്തിൽ തുടർക്കഥയാവുന്നതെന്തുകൊണ്ട്? രാജ്യത്തെ പൗരന്മാർ എല്ലാ കാലത്തും ഏറ്റവും കൂടുതൽ വിശ്വസിച്ചിരുന്നത് ട്രഷറികളെയാണ്. പൊതുമേഖലാബാങ്കുകളിലടക്കം തട്ടിപ്പുകൾ നടക്കുമ്പോൾ രാജ്യത്തെ ട്രഷറികൾ പൊതുവെ സുരക്ഷിതമായിരുന്നു. രണ്ടുകോടി രൂപ ട്രഷറിയിൽ നിന്ന് ഒരു സി. പി. എം അനുകൂല സർവ്വീസ് സംഘടനാ നേതാവ് തട്ടിച്ച സംഭവം കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. അപ്പോൾ ഇതിനൊന്നും ഒരു കണക്കും ഇല്ലേ? ട്രഷറി ഇടപാടുകൾ പരിശോധിക്കാൻ ഒരു സംവിധാനവും നമ്മുടെ സംസ്ഥാനത്തില്ലേ? ഓരോ മാസവും നിക്ഷേപിക്കപ്പെട്ട തുകയും പിൻവലിച്ച തുകയും ടാലി ആവുന്നുണ്ടോ എന്നറിയാൻ എന്തു വലിയ സാങ്കേതികവിദ്യയാണ് വേണ്ടത്? കമ്പ്യൂട്ടർ സംവിധാനങ്ങളൊന്നുമില്ലാത്ത കാലത്തും മാന്വൽ ആയി ഇതെല്ലാം ഭംഗിയായി നടന്നിരുന്നില്ലേ? ഈ കാര്യത്തിൽ ധനമന്ത്രി തോമസ് ഐസക്കിന് എന്താണ് പറയാനുള്ളത്? ഇങ്ങനെ എത്ര തവണ തട്ടിപ്പു നടന്നിട്ടുണ്ട്? ഒന്നരക്കൂടി രൂപ ചെലവഴിച്ച് ഏണസ്റ്റ് ആന്റ് യംഗ് എന്ന കൺസൽട്ടൻസിയെ ഈ ആവശ്യത്തിന് മന്ത്രി നിയോഗിച്ചതെന്തിന്? ഒരുപാട് ചോദ്യങ്ങൾക്ക് വരുംദിവസങ്ങളിൽ തോമസ് ഐസക്ക് ഉത്തരം പറയേണ്ടിവരും. സ്വർണ്ണക്കള്ളക്കടത്തുകേസ്സിൽ ഐസക്കിന്റെ മൗനത്തിനുകാരണം സ്വപ്നയുടെ ആയിരം പേജുള്ള CD-R പുറത്തുവരുന്നതോടെ ഉത്തരമാവും…

Top