K Surendran against Pinarayi Vijayan

കോട്ടയം: സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെതിരെ ഒളിയമ്പുമായി കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇടതുമുന്നണി അധികാരത്തില്‍ വന്നാലും വിഴിഞ്ഞം പദ്ധതിയെ എതിര്‍ക്കില്ലെന്ന് പിണറായി ഇന്നലെ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് സുരേന്ദ്രന്റെ വിമര്‍ശനം.

അദാനി മോദിയുടെ ഇടപാടുകാരനാണെന്നും കോര്‍പറേറ്റ് ഭീകരനാണെന്നും പദ്ധതികൊണ്ട് കേരളത്തിന് പ്രയോജനമില്ലെന്നുമൊക്കെ പറഞ്ഞിരുന്നവര്‍ അദാനിയെ പിന്തുണയ്ക്കുമെന്നാണ് പറയുന്നത്. വികസനത്തിന് എതിരുനില്‍ക്കുന്നവര്‍ സാമൂഹിക വിരുദ്ധരാണെന്നും പറയുന്നു. പഠിച്ച പണി പതിനെട്ടും പയറ്റിയാലും പുള്ളിപ്പുലിയുടെ പുള്ളി മാറുമോയെന്നും സുരേന്ദ്രന്‍ ചോദിക്കുന്നു.

(ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ)

ഒരാള്‍ മുഖ്യമന്ത്രിയായപോലെ പെരുമാറാന്‍ തുടങ്ങിയിട്ടുണ്ട്. പ്രതിച്ഛായ മാറ്റാനുള്ള തന്ത്രമാണത്രെ.. ഫേസ് ബുക്കില്‍ പേജ് തുടങ്ങിക്കൊണ്ടായിരുന്നു തുടക്കം. പിന്നെ പലരെയും രഹസ്യമായിക്കണ്ട് ചര്‍ച്ചകള്‍. പാറമടമുതലാളിമാരും വിദ്യാഭ്യാസകച്ചവടക്കാരുമൊക്കെ വന്നുകണ്ട് ചര്‍ച്ചകള്‍ നടത്തി, കൂട്ടത്തില്‍ ചില മതതീവ്രവാദ സംഘടനാ നേതാക്കളും. ഇന്നിപ്പോള്‍ ചില കുടിവെള്ള പദ്ധതികളൊക്കെ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയത്രേ. വിഴിഞ്ഞം തുറമുഖ പദ്ധതി അദാനി ഏറ്റെടുത്തപ്പോള്‍ പറഞ്ഞത് അദാനി മോദിയുടെ ഇടപാടുകാരനാണെന്നും കോര്‍പറേറ്റ് ഭീകരനാണെന്നും പദ്ധതികൊണ്ട് കേരളത്തിന് പ്രയോജനമില്ലെന്നുമൊക്കെയായിരുന്നു. ഇപ്പോള്‍ പറയുന്നത് തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ അദാനി തന്നെ തുടരുമെന്നാണ്. വികസനത്തിന് എതിരുനില്‍ക്കുന്നവര്‍ സാമൂഹ്യ വിരുദ്ധരാണെന്ന് പ്രകൃതി സ്‌നേഹികളെ ഉദ്ദേശിച്ചുള്ള പ്രസ്താവനയും കണ്ടു. പഠിച്ച പണി പതിനെട്ടും പയറ്റിയാലും പുള്ളിപ്പുലിയുടെ പുള്ളി മാറുമോ?

Top