പിണറായി സര്‍ക്കാരിന്റെ നയപ്രഖ്യാപനം പ്രഹസനം; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: കേരള നിയസഭയില്‍ പിണറായി സര്‍ക്കാരിന്റെ നയപ്രഖ്യാപനം പ്രഹസനമായെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കൊവിഡ് മഹാമാരിയുടെ ലോക്ഡൗണ്‍ കാലത്ത് ആരേയും പട്ടിണിക്കിടാത്ത സര്‍ക്കാരാണെന്ന പിണറായിയുടെ അവകാശവാദം കേന്ദ്രസര്‍ക്കാരിന്റെ നേട്ടമാണ്. കൊവിഡ് കാലത്ത് കേന്ദ്രം സൗജന്യ റേഷന്‍ അനുവദിച്ചതു കൊണ്ടാണ് രാജ്യം പട്ടിണിയില്‍ നിന്നും രക്ഷപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

അഴിമതിയില്‍ മുങ്ങിക്കുളിച്ച സര്‍ക്കാരാണ് കേരളത്തിലേത്. കൊവിഡിനെ നേരിടാന്‍ നിരവധി പദ്ധതികള്‍ ആവിഷ്‌ക്കരിച്ചുവെന്നാണ് സര്‍ക്കാര്‍ പറയുന്നത്. കൊവിഡ് രോഗം സാധാരണ ജനജീവിതത്തെ സാരമായി ബാധിച്ചു. കൊവിഡ് രോഗികളുടെ എണ്ണം കുറയ്ക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. 20000 കോടിയുടെ കൊവിഡ് പാക്കേജ് പ്രഖ്യാപിച്ചതിനെ പറ്റി നയപ്രഖ്യാപനത്തില്‍ എടുത്ത് പറയാന്‍ സര്‍ക്കാരിന് നാണമില്ലേയെന്നും സുരേന്ദ്രന്‍ ചോദിച്ചു.

സാമ്പത്തിക പാക്കേജില്‍ ഒരു മൊട്ടുസൂചിയുടെ സഹായം പോലും ആര്‍ക്കെങ്കിലും കിട്ടിയോ? സര്‍ക്കാരിന്റെ അഭിമാന പദ്ധതികള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കേന്ദ്ര ഏജന്‍സികള്‍ തടസ്സം നില്‍ക്കുന്നുവെന്നാണ് പറയുന്നത്. സ്വര്‍ണ്ണക്കടത്തും ഡോളര്‍ക്കടത്തും കിഫ്ബി തട്ടിപ്പുമാണോ അഭിമാന പദ്ധതിയെന്നും സുരേന്ദ്രന്‍ ചോദിച്ചു.

Top