ജനങ്ങളെ പരിഹസിക്കുന്നത് മുഖ്യമന്ത്രി കസേരയ്ക്ക് ചേര്‍ന്ന പണിയല്ലെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ടിനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം ബാലിശമെന്ന് ബി.ജെ.പി.സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. രാജ്യത്തെ ഭരണഘടനയെ സംബന്ധിച്ചോ ഭരണസംവിധാനത്തെ സംബന്ധിച്ചോ സാമാന്യമായ അറിവുളളവര്‍ പോലും ബാലിശമായ ഇത്തരം വാദം ഉന്നയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

‘സംസ്ഥാനത്തെ മുതിര്‍ന്ന രാഷ്ട്രീയ നേതാവായ പിണറായി വിജയന്‍, മുഖ്യമന്ത്രി കസേരയില്‍ ഇരുന്നുകൊണ്ട് ജനങ്ങളെ പരിഹസിക്കുന്നത്, അപഹാസ്യമായ വാദങ്ങള്‍ ഉന്നയിക്കുന്നത് മുഖ്യമന്ത്രിക്കസേരക്ക് ചേര്‍ന്ന പണിയല്ല. സിഎജി മൂന്നൂ നാലു തവണ ഓഡിറ്റിങ് നടത്തിയതാണെന്ന് പറയുന്ന മുഖ്യമന്ത്രി ഇപ്പോള്‍ ഉറഞ്ഞുതുളളുന്നതിന്റെ കാരണം എന്താണ്. ഉത്തരം പകല്‍ പോലെ വ്യക്തം. കിഫ്ബി ഇടപാടില്‍ വലിയ തോതില്‍ അഴിമതി നടന്നിരിക്കുന്നു. അത് കണ്ടുപിടിക്കപ്പെടും എന്ന വേവലാതിയാണ് മുഖ്യമന്ത്രിയെ വേട്ടയാടുന്നത്.

എല്ലാ അനുമതികളോടും കൂടിയാണ് വായ്പയെടുക്കുന്നതെന്ന് ധനകാര്യമന്ത്രി പറയുന്നു. അങ്ങനെ ഉണ്ടെങ്കില്‍ പിന്നെന്തിനാണ് പേടിക്കുന്നത്. സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കുന്നതിന് മുമ്പ് മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയും അത് വായിച്ചുവെന്ന് പറഞ്ഞാല്‍ മാത്രം മതി ഈ സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടാന്‍. ഭരണഘടനാ വിരുദ്ധമായിട്ടുളള കാര്യമാണ് പിണറായി വിജയന്‍ ചെയ്യുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

Top