ലക്ഷ്യം ന്യൂനപക്ഷ വോട്ട്; ചെന്നിത്തലയ്ക്കും കോടിയേരിയ്ക്കുമെതിരെ കെ സുരേന്ദ്രന്‍

തിരുവനന്തപുരം; ആര്‍എസ്എസ് ബന്ധത്തിന്റെ പേരില്‍ കോടിയേരിയും ചെന്നിത്തലയും പരസ്പരം ആരോപണം ഉന്നയിക്കുന്നത് ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ചെന്നിത്തലയെ എല്ലാകാലത്തും രക്ഷപ്പെടുത്തിയത് സിപിഎം സര്‍ക്കാരുകളാണ്.

ടിപി വധക്കേസില്‍ സിപിഎമ്മിന്റെ ഉന്നതര്‍ രക്ഷപ്പെട്ടത് രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്നതു കൊണ്ട് മാത്രമാണ്. പൊളിറ്റ് ബ്യൂറോയുടെ അനുമതിയോടെ ബംഗാളില്‍ രൂപീകരിച്ച സിപിഎം-കോണ്‍ഗ്രസ് സഖ്യം കേരളത്തിലേക്കും വ്യാപിക്കുകയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

ദേശീയതലത്തില്‍ നിലനില്‍പ്പു നഷ്ടപ്പെട്ട സിപിഎമ്മും കോണ്‍ഗ്രസും പിടിച്ചുനില്‍ക്കാന്‍ ഏത് അറ്റം വരെയും പോകും എന്നതിന്റെ ഉദ്ദാഹരണമാണ് ബംഗാളിലെ പരസ്യസഖ്യമെന്ന് അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയുടെ വളര്‍ച്ച മനസിലാക്കി കേരളത്തിലും സഖ്യം വ്യാപിപ്പിക്കാനാണ് ഇരുപാര്‍ട്ടികളും ശ്രമിക്കുന്നത്. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ സി.പി.എം-കോണ്‍ഗ്രസ് സഖ്യചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. മഞ്ചേശ്വരം, വട്ടിയൂര്‍ക്കാവ് മോഡല്‍ സംസ്ഥാന വ്യാപകമാക്കാനാണ് ശ്രമം. തീവ്രവാദ സംഘടനകളായ ജമാഅത്തെ ഇസ്ലാമിയേയും എസ്.ഡി.പി.ഐയേയും മുസ്ലിം ലീഗ് ഒപ്പം കൂട്ടുന്നതും ബി.ജെ.പി വിരോധത്തിന്റെ പേരിലാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Top