സിപിഎമ്മും കോണ്‍ഗ്രസും കേരളത്തെ വര്‍ഗീയ രാഷ്ട്രീയത്തിലേക്ക് തള്ളിവിടുന്നു; കെ സുരേന്ദ്രന്‍

തൃശ്ശൂര്‍: സംസ്ഥാനത്ത് വര്‍ഗീയ പ്രീണനത്തിന് കോണ്‍ഗ്രസും സിപിഎമ്മും ശ്രമിക്കുകയാണെന്നും വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി ഏതറ്റം വരേയും പോവാനാണ് ഇരുമുന്നണികളുടെയും പരിപാടിയെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഇത് വില കുറഞ്ഞ രാഷ്ട്രീയ നടപടിയാണെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു.

എന്‍.ഡി.എയില്‍ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ച പുരോഗമിക്കുകയാണ്. പാര്‍ട്ടിക്ക് അകത്തു നിന്നും പുറത്ത് നിന്നും സ്ഥാനാര്‍ഥികള്‍ ഉണ്ടാവും. ആരും പാര്‍ട്ടിയുമായി വിട്ടു നില്‍ക്കുന്നില്ലെന്നും എല്ലാവരും സഹരിക്കുമെന്നും ശോഭ സുരേന്ദ്രന്‍ വിഷയത്തില്‍ സുരേന്ദ്രന്‍ പ്രതികരിച്ചു.

ഉമ്മന്‍ചാണ്ടി രാഷ്ട്രീയ നേതൃത്വം ഏറ്റെടുത്തതോട് കൂടി വര്‍ഗീയതയും വോട്ട് ബാങ്ക് രാഷ്ട്രീയവും അഴിമതിയും ഇരു മുന്നണികളുടേയും അലങ്കാരമായി മാറിയിരിക്കുന്നു. ഒരു വശത്ത് പിണറായി വിജയന്റെ അഴിമതിയും കള്ളക്കടത്തും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ദുരുപയോഗവും ചര്‍ച്ച ചെയ്യുമ്പോള്‍ മറുവശത്ത് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ അഞ്ച് കൊല്ലം നടന്ന അഴിമതിയും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സദാചാര വിരുദ്ധമായ പ്രവര്‍ത്തനവുമാണ് ചര്‍ച്ച ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ എന്‍.ഡി.എ ശക്തമായ രാഷ്ട്രീയ പ്രചാരണത്തിനാണ് തയ്യാറെടുക്കുന്നത്. ഒരു മാസം നീണ്ട് നില്‍ക്കുന്ന രാഷ്ട്രീയ പ്രചാരണ ജാഥയ്ക്ക് അടക്കം തുടക്കം കുറിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

 

Top