ഭ്രഷ്ടും ബഹിഷ്‌കരണവുമായി ഇങ്ങോട്ട് വരണ്ട, അതീനാട്ടില്‍ വിലപ്പോവില്ല; കെ സുരേന്ദ്രന്‍

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ബിജെപി നടത്തുന്ന ജനജാഗ്രതാ യോഗങ്ങള്‍ ബഹിഷ്‌കരിക്കുന്ന പ്രവണതക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. കടകളടച്ചും തുണിപൊക്കിക്കാണിച്ചും പ്രതിഷേധിക്കുന്നവരോട് സഹതാപം മാത്രമേയുള്ളൂവെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കേള്‍ക്കാനുള്ള സഹിഷ്ണുത പോലുമില്ലാത്തവര്‍ക്ക് എങ്ങനെ ഫാസിസത്തെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചുമൊക്കെ വാചാലരാവാന്‍ കഴിയുന്നുവെന്നും അദ്ദേഹം ചോദിച്ചു.

ഭ്രഷ്ടും ബഹിഷ്‌കരണവും ഫത്വയുമൊക്കെ താലിബാന്‍ രീതിയാണ്. അതീനാട്ടില്‍ വിലപ്പോവില്ല. പറയാനുള്ളത് പറയുകതന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ

കടകളടച്ചവര്‍ക്ക് അത്രയും നേരത്തെ കച്ചവടം പോയി എന്നതൊഴിച്ചാല്‍ വേറെ ഒന്നും സംഭവിക്കാനില്ല. കേള്‍ക്കാനുള്ള സഹിഷ്ണുത പോലുമില്ലാത്തവര്‍ക്ക് എങ്ങനെ ഫാസിസത്തെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചുമൊക്കെ വാചാലരാവാന്‍ കഴിയുന്നു. ഒരു മാസത്തിലധികമായി സമരക്കാരും മാധ്യമങ്ങളുമൊക്കെ വിളമ്പുന്നത് ഒരു കൂട്ടര്‍ സഹിഷ്ണുതയോടെ കേട്ടില്ലേ? അതിനൊന്നും മറുപടി പറയാന്‍ പാടില്ലെന്നാണോ? അതോ കേട്ടാല്‍ പൊളിഞ്ഞുപോകുന്ന വാദങ്ങളാണോ നിങ്ങളെ നയിക്കുന്നത്? ജനാധിപത്യത്തില്‍ പറയാനുള്ള സ്വാതന്ത്ര്യം പോലെ മറുപടി പറയാനുള്ള സ്വാതന്ത്ര്യവുമുണ്ട്. ഭ്രഷ്ടും ബഹിഷ്‌കരണവും ഫത്വയുമൊക്കെ താലിബാന്‍ രീതിയാണ്. അതീനാട്ടില്‍ വിലപ്പോവില്ല. പറയാനുള്ളത് പറയുകതന്നെ ചെയ്യും. എല്ലാ തെരുവുകളിലും. കടകളടച്ചും തുണി പൊക്കിക്കാണിച്ചും പ്രതിഷേധിക്കുന്നവരോട് സഹതാപം മാത്രമേയുള്ളൂ……

Top