വെളിപ്പെടുത്തലിനു ശേഷം ബിജെപി ഭീഷണിപ്പെടുത്തുന്നുവെന്ന് കെ സുന്ദര

കാസര്‍കോട്: കെ സുരേന്ദ്രനെതിരായ വെളിപ്പെടുത്തലിനു ശേഷം ബിജെപി ഭീഷണിപ്പെടുത്തുന്നതായി കെ. സുന്ദര. മഞ്ചേശ്വരത്ത് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ പേരിനോടു സാമ്യമുള്ള സ്ഥാനാര്‍ഥിയായ കെ. സുന്ദരയ്ക്ക് മത്സരത്തില്‍ നിന്നു പിന്മാറാന്‍ രണ്ടര ലക്ഷം രൂപയും മൊബൈല്‍ ഫോണും കോഴ നല്‍കിയെന്ന് വെളിപ്പെടുത്തിയിരുന്നു. ബിഎസ്പി സ്ഥാനാര്‍ഥിയായി പത്രിക നല്‍കി പിന്നീടു പിന്മാറിയ കെ. സുന്ദര, ബിജെപി നേതാക്കള്‍ വീട്ടിലെത്തി പണവും ഫോണും നല്‍കിയെന്ന് ഇന്നലെയാണ് വെളിപ്പെടുത്തിയത്.

പണം വാങ്ങിയിട്ടില്ലെന്നു തന്നോടു പറയാന്‍ അമ്മയോട് അവര്‍ ആവശ്യപ്പെട്ടുവെന്നും പൊലീസിനോടു കൂടുതല്‍ വെളിപ്പെടുത്തുമെന്നും സുന്ദര കൂട്ടിച്ചേര്‍ത്തു. ’15 ലക്ഷം രൂപയാണു ഞാന്‍ ആവശ്യപ്പെട്ടത്. ബിജെപി നേതാക്കള്‍ വീട്ടിലെത്തി എനിക്ക് അര ലക്ഷം രൂപയും അമ്മയുടെ കയ്യില്‍ 2 ലക്ഷം രൂപയും പണമായി തന്നു. സുരേന്ദ്രന്‍ ജയിച്ചാല്‍ കര്‍ണാടകയില്‍ വൈന്‍ പാര്‍ലര്‍, വീട് എന്നിവയും വാഗ്ദാനം ചെയ്തു. എന്നാല്‍ ഭീഷണിയോ ഉപദ്രവമോ ഉണ്ടായിട്ടില്ല.

ജയിച്ചാല്‍ എല്ലാ ഉറപ്പും പാലിക്കുമെന്ന് സുരേന്ദ്രന്‍ ഫോണ്‍ വിളിച്ചു പറഞ്ഞു. പൊലീസ് ചോദ്യം ചെയ്യുകയാണെങ്കില്‍ ഇക്കാര്യങ്ങള്‍ പറയാന്‍ തയാറാണ്”. – സുന്ദര വിശദീകരിച്ചു. നാമനിര്‍ദേശപത്രിക പിന്‍വലിക്കാന്‍ പണം വാങ്ങിയത് തെറ്റാണെന്നും സുന്ദര ഇപ്പോള്‍ പറയുന്നു. പക്ഷേ പണം തിരികെ കൊടുക്കാന്‍ കൈയില്‍ ഇല്ല, ചെലവായിപ്പോയി. ഇപ്പോഴത്തെ വെളിപ്പെടുത്തല്‍ ആരുടെയും പ്രലോഭനത്തിലല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

Top