K Sudhakaran’s home attack plan jayarajan want enquiry

കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്റെ വീട് ആക്രമിച്ച് മാര്‍ക്‌സിസ്റ്റ് അക്രമമെന്ന് മുറവിളികൂട്ടാന്‍ നടന്ന ഗൂഢാലോചനയെക്കുറിച്ച് സമഗ്രമായി അന്വേഷിച്ച് നടപടിയെടുക്കണമെന്ന് സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ ആവശ്യപ്പെട്ടു.

ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് സുധാകരന്റെ വീടിന് സമീപം വച്ച് ആയുധംസഹിതം ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പൊലീസ് പിടിയിലായത്. സുധാകരന്റെ വീട് ആക്രമിക്കാനാണ് തങ്ങള്‍ വന്നതെന്നാണ് പിടിയിലായ ആര്‍എസ്എസ് ക്രിമിനല്‍ മെയ്ത്തിരി രജീഷ് പൊലീസിന് മൊഴി നല്‍കിയിട്ടുള്ളത്.

പിടിയിലായ രജീഷ് ആര്‍എസ്എസ് നേതാക്കള്‍ക്കൊപ്പം ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പേരു കൂടി പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ആ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുധാകരന്റെ വിശ്വസ്തനാണ്. അതിന്റെ അര്‍ഥം സുധാകരനും ആര്‍എസ്എസ് നേതൃത്വവും നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് ഇതെന്നാണ്. ഇ പി ജയരാജനെ വെടിവച്ച് കൊല്ലാന്‍ ഗൂഢാലോചന നടത്തിയതും ഇതേ സംഘമാണെന്നും ജയരാജന്‍ പറഞ്ഞു.

രജീഷ് കൂടെയുണ്ടായിരുന്ന രക്ഷപ്പെട്ട ആര്‍എസ്എസുകാരെക്കുറിച്ചും പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ആയതിനാല്‍ ക്രമസമാധാനനില തകര്‍ക്കാനുള്ള ആസൂത്രിത ഗൂഢാലോചനയില്‍ പങ്കെടുത്ത മുഴുവന്‍ ആര്‍എസ്എസ്- കോണ്‍ഗ്രസ് നേതാക്കളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും പി ജയരാജന്‍ ആവശ്യപ്പെട്ടു.

Top