കെ സുധാകരന്റെ ‘പട്ടി’ പരാമര്‍ശം; മുസ്ലിം ലീഗിന് കടുത്ത അതൃപ്തി, പരമാര്‍ശം കൂടിപ്പോയെന്ന് വിലയിരുത്തല്‍

കോഴിക്കോട്: കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ ‘പട്ടി’ പരാമര്‍ശത്തില്‍ മുസ്ലിം ലീഗിന് കടുത്ത അതൃപ്തി. സിപിഐഎം പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലേക്ക് ക്ഷണിച്ചാല്‍ ലീഗ് പങ്കെടുക്കുമെന്ന ഇടി മുഹമ്മദ് ബഷീറിന്റെ പരാമര്‍ഷത്തോട് പ്രതികരിക്കുമ്പോഴാണ് കെ സുധാകരന്റെ ‘പട്ടി’ പരാമര്‍ശം. വരുന്ന ജന്മം പട്ടിയാണെങ്കില്‍ ഇപ്പോഴേ കുരയ്ക്കണോ എന്നായിരുന്നു കെ സുധാകരന്റെ ചോദ്യം. സുധാരകന്റെ പരമാര്‍ശം കൂടിപ്പോയെന്നാണ് ലീഗ് വിലയിരുത്തല്‍.

സിപിഐഎമ്മിന് ഒപ്പം വേദി പങ്കിടരുതെന്ന് യുഡിഎഫില്‍ തീരുമാനിച്ചിട്ടില്ലെന്നും ലീഗ് പ്രതികരിച്ചു. സിപിഐഎം സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലേക്ക് ക്ഷണിച്ചാല്‍ ലീഗ് പങ്കെടുക്കുമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എം പി പറഞ്ഞിരുന്നു. എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചിരുന്നു.

പലസ്തീന്‍ വിഷയത്തില്‍ ആരുമായും സഹകരിക്കുന്നതില്‍ തെറ്റില്ലെന്നാണ് പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള ലീഗ് നേതാക്കളുടെ നിലപാട്. എന്നാല്‍ സിപിഐഎം പരിപാടിയിലേക്ക് പോകാന്‍ ലീഗ് താത്പര്യം പ്രകടിപ്പിച്ചത് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുകയാണ്. സിപിഐഎമ്മിന്റെ പലസ്തീന്‍ അനുകൂല റാലിയിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് മുസ്ലീം ലീഗ് ഇന്ന് രംഗത്ത് വന്നിട്ടുണ്ട്.

Top