കേരളത്തില്‍ നടന്ന മാവോയിസ്റ്റ് വേട്ടകള്‍ക്കായി കേന്ദ്രസഹായം ലഭിച്ചതിലെ ദുരൂഹത നീക്കണമെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കേരളത്തില്‍ നടന്ന മാവോയിസ്റ്റ് വേട്ടകള്‍ക്കായി കേന്ദ്രസഹായം ലഭിച്ചതിലെ ദുരൂഹത നീക്കണമെന്ന് കെപിസിസി പ്രസിഡന്റും എംപിയുമായ കെ സുധാകരന്‍ ആവശ്യപ്പെട്ടു. മാവോയിസ്റ്റ് വേട്ടക്കായി കേരളം കേന്ദ്രസഹായം സ്വീകരിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയ സാഹചര്യത്തിലാണ് സുധാകരന്റെ പരാമര്‍ശം.

കെ സുധാകരന്‍ എംപിയുടെ ചോദ്യങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം രേഖാമൂലം നല്‍കിയ മറുപടിയിലാണ്, കേരളം കേന്ദ്രസഹായം സ്വീകരിച്ച കാര്യം വ്യക്തമാക്കിയത്. പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കേരളത്തില്‍ നടന്ന മാവോയിസ്റ്റ് വേട്ട വ്യാജമാണെന്ന ആക്ഷേപം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തിലെ ദുരൂഹത നീക്കാന്‍ കേരള സര്‍ക്കാരിന് ബാധ്യതയുണ്ടെന്നാണ് സുധാകരന്‍ പറയുന്നത്.

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 2000നും 2021 നും ഇടയിലുള്ള 21 വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത് 2016 നുശേഷമാണ്. പിണറായി ഭരണത്തില്‍ ഇതുവരെ എട്ടു മാവോയിസ്റ്റുകളാണ് പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ടത്.

കേരളത്തില്‍ നടന്ന മാവോയിസ്റ്റ് ഏറ്റുമുട്ടലുകളെല്ലാം വ്യാജമാണെന്നും സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാരില്‍ നിന്നും ധനസഹായം നേടിയെടുക്കാനുള്ള തന്ത്രമാണ് വ്യാജ ഏറ്റുമുട്ടലുകള്‍ക്ക് പിന്നിലെന്നും അന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇപ്പോള്‍ പുറത്ത് വന്ന രേഖകള്‍ ആ ആക്ഷേപം ശക്തമാക്കുന്നതാണ്. മലപ്പുറം, പാലക്കാട്, വയനാട് എന്നീ മൂന്ന് ജില്ലകളെ മാവോയിസ്റ്റ് പ്രശ്‌നബാധിത ജില്ലകളായിട്ടാണ് കണക്കാക്കുന്നത്.

സുരക്ഷാ ചെലവുകള്‍ക്കായുള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2018 ഏപ്രിലില്‍ 6 കോടി രൂപയും പ്രത്യേക ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതി പ്രകാരം 6.67 കോടിയും കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് അനുവദിച്ചിട്ടുണ്ട്. കേരളത്തില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ അന്വേഷണം ഉള്‍പ്പടെ വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും സര്‍ക്കാര്‍ ഇതിനോട് മുഖം തിരിക്കുകയായിരുന്നു. കേരളത്തില്‍ നടന്ന മാവോയിസ്റ്റ് കൊലപാതകങ്ങളില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

Top