മോന്‍സനെ കെ സുധാകരന്‍ ഇപ്പോഴും ന്യായീകരിക്കുന്നു; പി ജയരാജന്‍

കണ്ണൂര്‍: കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ സിപിഎം നേതാവ് പി ജയരാജന്‍. മോന്‍സനെ സുധാകരന്‍ ഇപ്പോഴും ന്യായീകരിക്കുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിന് ഈ ഹീന നടപടിയില്‍ എന്താണ് പറയാനുള്ളതെന്നും ജയരാജന്‍ ചോദിച്ചു. കെ സുധാകരന്‍ പൊതു പ്രവര്‍ത്തകര്‍ക്കുണ്ടാവേണ്ട ജാഗ്രത പാലിച്ചില്ല. ഈ കാര്യം മുല്ലപ്പള്ളി തന്നെ പറഞ്ഞിട്ടുണ്ട്. കണ്ണൂരിലെ പഴയ കോണ്‍ഗ്രസ് നേതാവല്ല, കെപിസിസി പ്രസിഡന്റ് ആണ് സുധാകരനെന്നും പി ജയരാജന്‍ പറഞ്ഞു.

എസ്എഫ്‌ഐക്ക് ഗൗരവമായ തെറ്റ് പറ്റിയെന്ന് ചിത്രികരിക്കുകയാണ്. തെറ്റിനെ തെറ്റായി കാണുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്. തെറ്റിനെതിരെ നടപടി എടുക്കുന്ന വിദ്യാര്‍ഥി പ്രസ്ഥാനത്തെ പ്രതികൂട്ടില്‍ നിര്‍ത്താനാണ് ശ്രമിക്കുന്നത്. സുധാകരന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ നിന്ന് ഒളിച്ചോടരുത്. തെറ്റ് ചെയ്തിട്ടുണ്ടങ്കില്‍ അന്വേഷണ സംഘത്തോടും പൊതു സമൂഹത്തോടും സുധാകരന്‍ പറയട്ടെയെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

മോന്‍സന്‍ മാവുങ്കലിനെതിരായ പോക്‌സോ കേസിലെ കൂട്ടു പ്രതിയാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരനെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആരോപിച്ചിരുന്നു. താന്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ കെ സുധാകരന്‍ അവിടെ ഉണ്ടായിരുന്നുവെന്ന് പോക്‌സോ കേസിലെ അതിജീവിത വെളിപ്പെടുത്തിയിട്ടുണ്ടെന്നും പീഡന വിവരം അറിഞ്ഞിട്ടും സുധാകരന്‍ ഇടപെട്ടിട്ടിലെന്നാണ് അതിജീവിതയുടെ മൊഴിയെന്നും എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു.

ഒരു പത്രത്തില്‍ വാര്‍ത്ത വന്നിട്ടുണ്ടെന്ന് സൂചിപ്പിച്ചാണ് കെ. സുധാകരനെതിരെ എം വി ഗോവിന്ദന്‍ ആരോപണം ഉന്നയിച്ചത്. ക്രൈംബ്രാഞ്ച് അന്വേഷണ സംഘം പോക്‌സോ കേസിലും സുധാകരന്റെ മൊഴിയെടുക്കുന്നതിന് ശ്രമിക്കുകയാണെന്നും ഗോവിന്ദന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായി സുധാകരനും രം?ഗത്തെത്തിയിരുന്നു.

 

Top