ഫോണിലൂടെ സുധീരന്‍ രാജി അറിയിച്ചു, മുല്ലപ്പള്ളിയെ വിളിച്ചാല്‍ എടുക്കാറില്ലെന്നും സുധാകരന്‍

കണ്ണൂര്‍: വി എം സുധീരന്റെ രാജിയുടെ കാരണമെന്തെന്ന് അറിയില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍. ഫോണിലൂടെ രാജിവെക്കുകയാണെന്ന് സുധീരന്‍ അറിയിച്ചു, എന്നാല്‍, അതിന്റെ കാരണമെന്തെന്ന് വ്യക്തമാക്കിയിട്ടില്ല. സുധീരന്റെ പരാതി എന്താണെന്ന് തനിക്കറിയില്ലെന്നും സുധാകരന്‍ പ്രതികരിച്ചു.

സുധീരന്റെ കത്ത് ഓഫീസില്‍ ലഭിച്ചിട്ടുണ്ട്, അത് നോക്കിയ ശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ നടത്താം. പുനഃസംഘടനയടക്കമുള്ള വിഷയങ്ങളില്‍ ചര്‍ച്ചയാകാമെന്ന് അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. രണ്ട് തവണ ഇക്കാര്യത്തില്‍ വി.എം.സുധീരനുമായി ചര്‍ച്ച നടത്തിയിരുന്നു. ആവശ്യത്തിന് ചര്‍ച്ചകള്‍ ഇപ്പോള്‍ കോണ്‍ഗ്രസില്‍ നടക്കുന്നുണ്ട്.

യോഗത്തിന് വിളിച്ചാല്‍ നേതാക്കള്‍ എത്താറില്ല. മുല്ലപ്പള്ളി രാമചന്ദ്രന്‍ ഫോണെടുക്കാത്തതിനാല്‍ അദ്ദേഹവുമായി ഇപ്പോള്‍ സംസാരിക്കാറില്ലെന്നും സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസിലെ മാറ്റത്തെ താഴെതട്ടിലുള്ള പ്രവര്‍ത്തകര്‍ സ്വീകരിച്ചുവെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ, ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് വി എം സുധീരന് അതൃപ്തിയുള്ളതായി അറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സുധീരന്‍ രാജി വെച്ചത് എന്തിനെന്ന് അറിയില്ലെന്നും, ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജിയെന്നാണ് കെപിസിസി പ്രസിഡന്റ് തന്നോട് പറഞ്ഞതെന്നും സതീശന്‍ അറിയിച്ചു. തനിക്ക് വലിയ പിന്തുണയാണ് സുധീരന്‍ തന്നിരുന്നതെന്നും, അദ്ദേഹത്തെ നേരില്‍ കണ്ടു സംസാരിക്കുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. മാത്രമല്ല, സുധീരന്റെ രാജി നിരാശാജനകമാണെന്നും സതീശന്‍ പറഞ്ഞു.

കെപിസിസി മുന്‍ അധ്യക്ഷനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വി എം സുധീരന്‍ കെപിസിസി രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്ന് രാജിവെച്ചിരുന്നു. ഇന്നലെ രാത്രിയാണ് രാജിക്കാര്യം അറിയിച്ചുള്ള കത്ത് വി എം സുധീരന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന് കൈമാറിയത്. കടുത്ത അതൃപ്തിയെ തുടര്‍ന്നാണ് സുധീരന്റെ രാജിയെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.

കെപിസിസി പുനഃസംഘടന സംബന്ധിച്ച് വേണ്ടത്ര കൂടിയാലോചന നടക്കുന്നില്ലെന്നാണ് സുധീരന്റെ പരാതി. രാഷ്ട്രീയ കാര്യസമിതിയെ നോക്കു കുത്തി ആക്കുന്നുവെന്നും വിമര്‍ശനം ഉയരുന്നുണ്ട്. പാര്‍ട്ടിയിലെ മാറ്റങ്ങളില്‍ ചര്‍ച്ച ഉണ്ടായില്ലെന്നും കെപിസിസി പുനഃസംഘടനാ ചര്‍ച്ചകളിലും ഒഴിവാക്കിയെന്നും സുധീരന്‍ പരാതി ഉയര്‍ത്തുന്നു.

അതേസമയം, പ്രശ്‌നങ്ങള്‍ കെപിസിസി പ്രസിഡന്റ് പരിഹരിക്കുമെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റെ പി ടി തോമസ് പറഞ്ഞു. സുധീരനെ വീട്ടിലെത്തി കെ സുധാകരന്‍ കണ്ടിരുന്നുവെന്നും പി ടി തോമസ് പ്രതികരിച്ചു.

Top