പ്രതിപക്ഷ നേതാവിന്റെ പിന്തുണ കിട്ടുന്നില്ല, സ്ഥാനമൊഴിയാം; രാജി സന്നദ്ധത അറിയിച്ച് സുധാകരന്റെ കത്ത്

തിരുവനന്തപുരം: കെപിസിസി അധ്യക്ഷസ്ഥാനത്തു നിന്നും മാറാൻ സന്നദ്ധത അറിയിച്ച് കെ സുധാകരൻ. ഇക്കാര്യം വ്യക്തമാക്കി സുധാകരൻ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിക്ക് കത്തയച്ചു. ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കത്ത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനിൽ നിന്നും പിന്തുണ കിട്ടുന്നില്ലെന്നും കത്തിൽ സുധാകരൻ കുറ്റപ്പെടുത്തുന്നു.

ആർഎസ്എസുമായി ബന്ധപ്പെട്ട് കെ സുധാകരൻ നടത്തിയ പ്രസ്താവനകൾ വിവാദമായ പശ്ചാത്തലത്തിലാണ് ഇത്തരമൊരു കത്ത് എന്നത് ശ്രദ്ധേയമാണ്. കെ സുധാകരന്റെ പ്രസ്താവനയെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെ മുരളീധരൻ, എംഎം ഹസ്സൻ തുടങ്ങിയ നേതാക്കൾ തള്ളിപ്പറഞ്ഞിരുന്നു. വിവാദ പ്രസ്താവനകൾക്കെതിരെ മുസ്ലിം ലീഗും പരസ്യമായി രംഗത്തു വന്നിരുന്നു.

ഇതിനുപിന്നാലെ എഐസിസി നേതൃത്വം സുധാകരനോട് വിശദീകരണം തേടുകയും ചെയ്തിരുന്നു. ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും കെപിസിസി പ്രസിഡന്റ് പദവിക്കൊപ്പം, ചികിത്സയുമായി മുന്നോട്ടുപോകുമ്പോൾ, രണ്ടും ഒരേപോലെ കൊണ്ടുപോകാനാകുന്നില്ലെന്ന് കത്തിൽ സൂചിപ്പിക്കുന്നു. പാർട്ടിയുമായി മുന്നോട്ടു പോകുന്നതിന് പ്രതിപക്ഷ നേതാവിൽ നിന്നും വേണ്ട സഹകരണം ലഭിക്കുന്നില്ലെന്നും സുധാകരൻ പറയുന്നു. പാർട്ടിയെയും പ്രതിപക്ഷത്തേയും ഒന്നിച്ചു കൊണ്ടുപോകാൻ ഇപ്പോഴത്തെ നിസ്സഹകരണം മൂലം കഴിയുന്നില്ലെന്നും കത്തിൽ സുധാകരൻ ചൂണ്ടിക്കാട്ടുന്നു.

കത്തുമായി ബന്ധപ്പെട്ട് രാഹുൽഗാന്ധി കോൺഗ്രസ് നേതാക്കളുമായി സംസാരിച്ചതായിട്ടാണ് സൂചന. എന്നാൽ ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ, അടിയന്തരമായി കെപിസിസി അധ്യക്ഷനെ മാറ്റേണ്ടതില്ലെന്ന് നേതാക്കൾക്കിടയിൽ അഭിപ്രായമുണ്ടെന്നാണ് വിവരം. കെപിസിസി പ്രസിഡന്റ് പദവിയിൽ രണ്ടാം ടേമിലും കെ സുധാകരനെ നിലനിർത്താൻ പാർട്ടി നേതാക്കൾക്കിടയിൽ ധാരണയായിരുന്നു.

Top