സോളാർ കേസ്: ‘അന്വേഷിച്ചത് കേരള പൊലീസെങ്കിൽ സത്യം പുറത്തുവരില്ലായിരുന്നു’: സുധാകരൻ

കണ്ണൂര്‍: സോളാര്‍ കേസ് സിബിഐ ഏറ്റെടുത്തതുകൊണ്ട് സത്യം പുറത്തുവന്നെന്ന് കെ സുധാകരന്‍. സിബിഐ വന്നതുകൊണ്ടാണ് സത്യസന്ധമായ അന്വേഷണം നടന്നത്. കേരള പൊലീസ് ആയിരുന്നുവെങ്കില്‍ സത്യം പുറത്തുവരുമായിരുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു. കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും എ പി അബ്ദുള്ളക്കുട്ടിക്കും സിബിഐ ക്ലീന്‍ ചീറ്റ് നല്‍കിയതിന് പിന്നാലെയായിരുന്നു സുധാകരന്‍റെ പ്രതികരണം. തിരുവനന്തപുരം സിജെഎം കോടതിയിൽ സിബിഐ റിപ്പോർട്ട് നൽകി. ഇതോടെ സർക്കാർ കൈമാറിയ എല്ലാ കേസിലെയും പ്രതികളെ സിബിഐ കുറ്റവിമുക്തരാക്കി.

വൻവിവാദമായ സോളാർ പീഡന കേസിൽ ആറ് കേസുകളാണ് സിബിഐ രജിസ്റ്റർ ചെയ്തിരുന്നത്. ഉമ്മൻ ചാണ്ടി ക്ലിഫ് ഹൗസിൽ വെച്ച് യുവതിയെ പീഡിപ്പിച്ചുവെന്ന പരാതി വസ്തുതകളില്ലാത്ത ആരോപണമാണെന്നാണ് സിബിഐ കണ്ടെത്തിയത്. തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ വച്ച് അബ്ദുള്ളക്കുട്ടി പീഡിപിച്ചുവെന്നായിരുന്നു മറ്റൊരു ആരോപണം. സോളാർ പീഡനത്തിൽ ആദ്യം രജിസ്റ്റർ ചെയ്ത കേസണിത്. എന്നാല്‍, ഈ ആരോപണത്തില്‍ തെളിവുകളില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചു. കേസിൽ നേരത്തെ ഹൈബി ഈഡൻ, അടൂർ പ്രകാശ്, എ പി അനിൽകുമാർ, കെ സി വേണുഗോപാല്‍ എന്നിവർക്ക് സിബിഐ ക്ലീൻ ചിറ്റ് നൽകിയിരുന്നു.

Top