പാര്‍ട്ടിയാണ് വലുതെന്ന് കരുതുന്നവര്‍ തെരുവിലിറങ്ങില്ലെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: എല്ലാ വിഭാഗത്തിനും മതിയായ പ്രാതിനിധ്യം നല്‍കിയിട്ടുള്ള കെപിസിസി ഭാരവാഹിപ്പട്ടികയാണ് പുറത്തിറക്കിയതെന്ന് പ്രസിഡന്റ് കെ സുധാകരന്‍. പാര്‍ട്ടിക്കകത്ത് അസംതൃപ്തി ഉള്ളവര്‍ ഉണ്ടാകാമെന്ന് പറഞ്ഞുവെച്ച സുധാകരന്‍ പാര്‍ട്ടിയാണ് വലുതെന്ന് കരുതുന്നവര്‍ തെരുവിലിറങ്ങില്ലെന്നും പറഞ്ഞു. മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും ചര്‍ച്ച നടത്തിയതാണ് പട്ടിക തയ്യാറാക്കിയത്. കെ സി വേണുഗോപാല്‍ ലിസ്റ്റില്‍ ഇടപെട്ടില്ല. ഗ്രൂപ്പില്‍ ഉള്ളവര്‍ തന്നെയാണ് പട്ടികയിലുള്ളത്. എന്നാല്‍ നേതാക്കളെ തെരഞ്ഞെടുത്തതിന്റെ മാനദണ്ഡം കഴിവ് തന്നെയായിരുന്നു.

സ്ത്രീ സാമുദായിക സംവരണവുമടക്കം വിഭാഗത്തിനും മതിയായ പ്രാതിനിധ്യം നല്‍കിയിട്ടുണ്ട്. കേരളത്തില്‍ നിന്നും നല്‍കിയ പട്ടികയില്‍ ഹൈക്കമാന്‍ഡ് ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും പട്ടികയ്ക്ക് എതിരെ എതിര്‍പ്പുകള്‍ ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകള്‍ വൈസ് പ്രസിഡന്റുമാരായി വേണമെന്ന് നിര്‍ബന്ധമില്ലെന്നും സെക്രട്ടിമാരുടെ പട്ടിക വരുമ്പോള്‍ കൂടുതല്‍ സ്ത്രീ പ്രാതിനിധ്യമുണ്ടാകുമെന്നും സുധാകരന്‍ വിശദീകരിച്ചു. രമണി പി നായരെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിലെ ചില കാരണങ്ങള്‍ രമണിയുടെ പേര് പിന്‍വലിക്കാന്‍ കാരണമായി. സുമ ബാലകൃഷ്ണന്‍ പാര്‍ട്ടിയില്‍ സജീവമാകാന്‍ പറ്റുന്ന സാഹചര്യത്തില്‍ ഇല്ല. പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കിലും എ വി ഗോപിനാഥ് പാര്‍ട്ടിക്കൊപ്പമാണെന്നും സുധാകരന്‍ അവകാശപ്പെട്ടു.

Top