മുഖ്യമന്ത്രിക്ക് വ്യാപാരികളോട് മയത്തില്‍ പെരുമാറിക്കൂടേയെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: ലോക്ക്ഡൗണിനെ തുടര്‍ന്ന് ജീവിതം വഴിമുട്ടിയ കച്ചവടക്കാരോട് ധാര്‍ഷ്ട്യം കാണിക്കാതെ മുഖ്യമന്ത്രിക്ക് ഒരു മയത്തില്‍ പെരുമാറിക്കൂടെയെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. സമരം ചെയ്യുന്ന വ്യാപാരികള്‍ക്ക് കോണ്‍ഗ്രസ് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നതായും അദ്ദേഹം അറിയിച്ചു. വ്യാപാരികളുടെ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും കേള്‍ക്കുകയും പരിഹാരം നല്‍കുകയും വേണം. ഈ സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാരിനോടല്ലാതെ പിന്നാരോടാണ് അവര്‍ പറയുക.

കച്ചവട സ്ഥാപനങ്ങള്‍ നിലനില്‍പ്പിന്റെ അവസാന പടിയിലെത്തിയപ്പോഴാണ് പോലീസ് അനുവദിച്ചാലും ഇല്ലെങ്കിലും തങ്ങള്‍ തുറക്കുമെന്ന് പ്രഖ്യാപിച്ചത്. അവരോട് യുദ്ധം ചെയ്യാനല്ല സര്‍ക്കാര്‍ പോകേണ്ടത്. അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനുള്ള ക്രിയാത്മകമായ ചര്‍ച്ചയാണ് വേണ്ടത്. അതാണ് ഒരു ജനാധിപത്യ സംവിധാനത്തില്‍ ഭരണകൂടം ചെയ്യേണ്ടതെന്ന് ഓര്‍മപ്പെടുത്തുന്നുവെന്നും സുധാകരന്‍ പറഞ്ഞു.

‘മരംകട്ട് മുറിച്ച് കൊള്ള നടത്തിയവരോടല്ല, സ്വര്‍ണകള്ളക്കടത്ത് നടത്തിയവരോടല്ല, സ്വര്‍ണം പിടച്ച് പറിച്ചതിന്റെ ഒരു വിഹിതം പാര്‍ട്ടിക്കാണെന്ന് പറഞ്ഞ കൊള്ളക്കാരോടല്ല മുഖ്യമന്ത്രി മനസ്സിലാക്കി കളിച്ചാല്‍ മതിയെന്ന് പറഞ്ഞത്. ഈ നാട്ടിലെ ജനങ്ങളുടെ സ്പന്ദിക്കുന്ന വികാരത്തിന്റെ ഭാഗമായി മാറിയ കച്ചവട സമൂഹത്തോടാണ്. കച്ചവടക്കാരുടെ നീറുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഒരു സര്‍ക്കാരിനാവുന്നില്ലെങ്കില്‍ ചുരുങ്ങിയത് അപമാനിക്കാതിരിക്കാനെങ്കിലും സര്‍ക്കാരിന് സന്മനസ്സ് ഉണ്ടാകണം’ അദ്ദേഹം വ്യക്തമാക്കി.

ഞങ്ങള്‍ നീതി അര്‍ഹിക്കുന്ന കച്ചവടക്കാര്‍ക്കൊപ്പമാണ്. അവരുടെ സമരത്തിനൊപ്പമാണ്. ബസുകളുടെ കാര്യത്തിലും അതേ സമീപനമാണ്. നികുതിയും ലോണും അവര്‍ അടക്കണം. അതിന് യാതൊരു സമയം നല്‍കലുമില്ല. എന്നാല്‍ ബസുകള്‍ ഓടാനോ കടകള്‍ തുറക്കാനോ പാടില്ല. സമൂഹത്തെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന വിലക്കുകളാണ് ഇപ്പോഴുള്ളത്. വിലക്കിന്റെ പ്രധാന്യത്തെ വില കുറച്ച് കാണുന്നില്ല.

എന്നാല്‍ അതിനെ മയപ്പെടുത്താനുള്ള ഒരുപാട് സാധ്യതകള്‍ സര്‍ക്കാരിന്റെ മുന്നിലുണ്ട്. അത് സര്‍ക്കാര്‍ പരിശോധിക്കണമെന്നാണ് മുഖ്യമന്ത്രിയോട് പറയാനുള്ളത്. ഒരു മയപ്പെടുത്തിയ പ്രതികരണവും ഒരു മയപ്പെടുത്തിയ പെരുമാറ്റവും കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ചെയ്തൂകൂടെയെന്നും സുധാകരന്‍ ചോദിച്ചു.

 

Top