പൊതുരംഗത്ത് സജീവമായവര്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് പാര്‍ട്ടി സെമി കേഡര്‍ സംവിധാനത്തിലേക്കാണ് പോകുന്നതെന്നും അടുത്ത ആറ് മാസത്തിനുള്ള കോണ്‍ഗ്രസിന്റെ രൂപവും ഭാവവും മാറുമെന്നും കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. ഡിസിസി അധ്യക്ഷന്‍മാരുമായി ബന്ധപ്പെട്ട വിവാദം അടഞ്ഞ അധ്യായമാണ്. എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്തു കഴിഞ്ഞു. ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞു കഴിഞ്ഞു. ഗ്രൂപ് നേതാക്കള്‍ക്ക് പറയാനുള്ളത് പറയാം. പക്ഷേ അന്തിമ തീരുമാനം ഹൈക്കമാണ്ടിന്റേതാണ്. എല്ലാ ദിവസവും വിവാദവുമായി മുന്നോട്ട് പോകാനാവില്ലെന്നും സുധാകരന്‍ പറഞ്ഞു.

കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നെടുംതൂണുകളില്‍ ഒന്നാണ് കെ.മുരളീധരന്‍. അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് ആ നിലയും വിലയുമുണ്ടാവും. പാര്‍ട്ടിയുടെ തണലും ശക്തിയുമായി ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ഇനിയും വേണം എന്നാണ് ആഗ്രഹം. എല്ലാവരേയും സഹകരിച്ചു കൊണ്ടു പോകുക എന്നതാണ് പാര്‍ട്ടിയുടെ നയം. എല്ലാവരോടും സഹകരിക്കണം എന്നാണ് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നത്. സഹകരിക്കാതെ നില്‍ക്കാത്തവരെ സഹകരിപ്പിക്കാനുള്ള മെക്കാനിസം ഞങ്ങള്‍ക്ക് അറിയില്ല.

ഇത്രയും കാലം ചോരയും നീരും കൊടുത്ത് വളര്‍ത്തിയ പാര്‍ട്ടിയെ നശിപ്പിക്കാതെ നോക്കേണ്ട ബാധ്യത നേതാക്കള്‍ക്കുണ്ട്. താരിഖ് അന്‍വറിനെ മാറ്റുന്നതൊക്കെ ഹൈക്കമാന്‍ഡിന്റെ തീരുമാനമാണ്. അല്ലാതെ കേരളത്തിലെ നേതാക്കളല്ല. നേതാക്കള്‍ക്ക് എന്തും ആവശ്യപ്പെടാന്‍ അധികാരവും അവകാശവുമുണ്ട്. എന്തായാലും എനിക്ക് അതില്‍ ഒന്നും ചെയ്യാനില്ല.

പാലക്കാടുള്ള ഒരു പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിലാണ് ഗോപിനാഥന്‍ പാര്‍ട്ടി വിടാനുള്ള തീരുമാനം എടുത്തത്. ഗോപിനാഥും ഞാനും തമ്മില്‍ അടുത്ത ബന്ധമാണുള്ളത്. അങ്ങനെ എന്നെ കൈയ്യൊഴിയാന്‍ ഗോപിനാഥിനാവില്ല. എനിക്ക് ശുഭാപ്തി വിശ്വാസമുണ്ട് പാര്‍ട്ടി വിട്ട് ഗോപിനാഥ് എവിടെയും പോവില്ല, അദ്ദേഹം പാര്‍ട്ടിയില്‍ സജീവമാകും. അതിനായുളള നടപടികള്‍ കെപിസിസി അധ്യക്ഷന്‍ എന്ന നിലയില്‍ തന്നില്‍ നിന്നുണ്ടാകും. കെപിസിസി പുന:സംഘടന നടപടികളിലേക്ക് പാര്‍ട്ടി കടക്കുകയാണ്. എത്രയും പെട്ടെന്ന് അതു പൂര്‍ത്തിയാകും.

പൊതുരംഗത്ത് സജീവമായുള്ള ആളുകളെ കണ്ടെത്തി പാര്‍ട്ടി തലപ്പത്തേക്ക് കൊണ്ടു വരണം. പാര്‍ട്ടിയുടെ വിവിധ മേഖലകളില്‍ അത്തരം മികവുള്ളവര്‍ ഉണ്ട്. അവരെ കണ്ടെത്തി പിടിക്കാനുള്ള സെര്‍ച്ചിംഗ് പ്രൊസ്സസിന് കുറച്ചു സമയം വേണം. ഇതുവരെ ഉണ്ടായ പോലെ രണ്ട് ഇടത്ത് നിന്നും മാത്രം ആളുകളെ നിയമിക്കുന്ന പരിപാടി ഇന്നത്തെ പാര്‍ട്ടിയില്‍ ഇല്ലെന്നും സുധാകരന്‍ പറഞ്ഞു.

 

Top