‘പ്രതിരോധത്തിന്റെ ഭാഗമായാണ് എന്റെ പ്രവര്‍ത്തകര്‍ തിരികെ രക്ഷാപ്രവര്‍ത്തനം നടത്തിയത്’; കെ.സുധാകരന്‍

തിരുവനന്തപുരം:ജനാധിപത്യ രീതിയില്‍ മുഖ്യമന്ത്രിയോട് കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് ആറ്റിങ്ങലില്‍ ഡിവൈഎഫ്‌ഐ ഗുണ്ടകള്‍ പൊലീസ് സാന്നിധ്യത്തില്‍ ആക്രമിച്ചതെന്ന് കെ.സുധാകരന്‍. പ്രതിരോധത്തിന്റെ ഭാഗമായാണ് എന്റെ പ്രവര്‍ത്തകര്‍ തിരികെ രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇന്ത്യയെന്ന ജനാധിപത്യ രാജ്യത്ത് മുഖ്യമന്ത്രിയോട് സമാധാനപരമായി പ്രതിഷേധിക്കാന്‍ പാടില്ലെന്ന തിട്ടൂരം പിണറായി വിജയന്‍ വീട്ടില്‍ വെച്ചാല്‍ മതിയെന്ന് അദ്ദേഹം പറഞ്ഞു.

കരിങ്കൊടി പ്രതിഷേധം നടത്തിയതിന്റെ പേരിലാണ് യൂത്ത് കോണ്‍ഗ്രസ് ആറ്റിങ്ങല്‍ അസംബ്ലി പ്രസിഡന്റ് സുഹൈല്‍ ആലംകോടിന്റെ വീട് സിപിഐഎം ഗുണ്ടകള്‍ ആക്രമിച്ചത്. പൊലീസിന്റെ സഹായത്തോടുകൂടി സുഹൈലിന്റെ വീട് ആക്രമിച്ച കൊട്ടേഷന്‍ ഗുണ്ടകള്‍ സുഹൈലിന്റെ ഒരു വയസ്സുള്ള കുഞ്ഞിനെയും ആക്രമിക്കാന്‍ ശ്രമിച്ചു.വീട് അടിച്ചു തകര്‍ക്കുകയും വാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു.

സ്വാഭാവികമായും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് പ്രതിരോധവും തിരിച്ചടിയും ഉണ്ടായി. സിപിഐഎമ്മിന്റെ കൊട്ടേഷന്‍ ഗുണ്ടകള്‍ക്ക് ഞങ്ങളുടെ പ്രവര്‍ത്തകരെ ആക്രമിക്കാന്‍ പൊലീസ് കാവല്‍ വേണം .തിരികെ രക്ഷാപ്രവര്‍ത്തനം നടത്താന്‍ ഞങ്ങള്‍ക്ക് അതിന്റെ ആവശ്യമില്ല.പിണറായി വിജയന്റെ ആഹ്വാനപ്രകാരമാണ് കേരളത്തില്‍ ഉടനീളം സിപിഐഎം ഗുണ്ടകള്‍ അഴിഞ്ഞാടുന്നത്. ഇതിവിടെ അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ലെങ്കില്‍ പ്രത്യാഘാതം ഇതിലും രൂക്ഷമായിരിക്കും. ആറ്റിങ്ങല്‍ ഭാഗത്ത് ഇപ്പോഴും സംഘര്‍ഷം തുടരുകയാണ്.

സമാധാനത്തിന്റെ പാതയില്‍ ജനാധിപത്യ രീതിയില്‍ മുന്നോട്ടു പോകണം എന്നാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആഗ്രഹം.ഞങ്ങളുടെ പ്രവര്‍ത്തകരെ അകാരണമായി ആക്രമിക്കുന്ന സിപിഐഎം ഗുണ്ടകള്‍ക്കെതിരെ നിയമ നടപടികള്‍ എടുത്തേ പറ്റൂവെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.കലാപത്തിനുള്ള ആഹ്വാനം പിന്‍വലിച്ച് പാര്‍ട്ടി ഗുണ്ടകളെ നിലയ്ക്ക് നിര്‍ത്തി നാട്ടില്‍ സമാധാനം പുലര്‍ത്തുവാനുള്ള മുഖ്യമന്ത്രിയുടെ കടമ നിര്‍വ്വഹിക്കണമെന്ന് പിണറായി വിജയനോട് കെപിസിസി ശക്തമായി ആവശ്യപ്പെട്ടു.

Top