ഷുഹൈബിനെ കൊത്തിനുറുക്കിയത് ഇറച്ചി വെട്ടുന്ന കത്തി ഉപയോഗിച്ചാണെന്ന് കെ.സുധാകരന്‍

sudhakaran

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ കൊത്തിനുറുക്കിയത് ഇറച്ചി വെട്ടുന്ന കത്തിയോ ചെറു മഴുവോ ഉപയോഗിച്ചാണെന്ന് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം കെ.സുധാകരന്‍. പൊലീസ് ഇന്നലെ കണ്ടെത്തിയെന്ന് പറയുന്ന വാളുകള്‍ ഉപയോഗിച്ചുള്ള മുറിവുകളല്ല ഷുഹൈബിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നത്. അതേസമയം ഷുഹൈബിന്റെ കൂടെ ഉണ്ടായിരുന്ന രണ്ടുപേരെയും വെട്ടിയത് വാളോ, അതുപോലുള്ള ആയുധമോ കൊണ്ടാണ്. സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് ബോധ്യമാകുന്ന കാര്യമാണ് ഇതെന്നും സുധാകരന്‍ പറഞ്ഞു.

കെട്ടുകഥകള്‍ നിരത്തി പൊലീസ് സമൂഹത്തെ വിഡ്ഢികളാക്കാന്‍ ശ്രമിക്കുകയാണ്. ഷുഹൈബിന്റെ ശരീരത്തില്‍ ഉണ്ടായ മുറിവുകള്‍ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയാല്‍ ആര്‍ക്കും മനസ്സിലാകുന്ന കാര്യമാണ് ഇപ്പോള്‍ കണ്ടെത്തിയ വാള്‍കൊണ്ടല്ല ഷുഹൈബിനെ വെട്ടിയതെന്ന്. പി.ജയരാജന്റെ സന്തത സഹചാരിയായ ആകാശ് കേസില്‍ പ്രതിയാണെന്നതിലൂടെ ജയരാജന്റെ പങ്ക് വ്യക്തമാണ്. കൊല നടത്തി പോകുമ്പോള്‍ ആയുധങ്ങള്‍ ഉപേക്ഷിച്ചു എന്ന് പറയുന്നത് തന്നെ കെട്ടുകഥയാണ്. സി.പി.എമ്മിന്റെ സ്ഥിരം കൊലയാളി സംഘങ്ങള്‍ ഉപയോഗിക്കുന്ന ആയുധമാണ് ഇത്. ഇത് അവര്‍ എവിടേയും ഉപേക്ഷിക്കില്ല. അടുത്ത ഇരയുടെ മേല്‍ പ്രയോഗിക്കാന്‍ സുരക്ഷിത സ്ഥാനത്ത് സൂക്ഷിച്ചിരിക്കുമെന്നും സുധകരന്‍ കൂട്ടിച്ചേര്‍ത്തു.

ബാലിശമായ തെളിവുകള്‍ നിരത്തി കൊലയാളികളെ രക്ഷപ്പെടുത്താനുള്ള വ്യഗ്രതയിലാണ് പൊലീസും സി.പി.എമ്മുമെന്നും സുധാകരന്‍ ആരോപിച്ചു. ഹൈക്കോടതി വിമര്‍ശനം രൂക്ഷമായതിനെ തുടര്‍ന്ന് കോടതിയുടേയും സമൂഹത്തിന്റെയും കണ്ണില്‍ പൊടിയിടാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നതെന്നും ഇത് വിലപ്പോകില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.

Top