തമിഴ്‌നാടിന് ഒത്താശ ചെയ്ത് പിണറായി സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുന്നു, തെളിവുകളുണ്ടെന്ന് സുധാകരന്‍

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ബേബി ഡാമിലെ മരം മുറിക്കല്‍ ഉത്തരവ് ആഭ്യന്തര വകുപ്പിന്റെ അനുമതിയോടെയെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. അനുമതി ആഭ്യന്തര വകുപ്പിന്റെ അറിവോടെയാണ് എന്നതിന് തെളിവുണ്ടെന്നും, തെളിവുകള്‍ സമയമാകുമ്പോള്‍ പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു.

തമിഴ്നാടിന്റെ താത്പര്യങ്ങളെയാണ് സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കുന്നത്. അനുമതി നല്‍കിയത് കേരളത്തിലെ ജനങ്ങളെ ഒറ്റിക്കൊടുക്കുന്നതിന് തുല്യമെന്ന് പറഞ്ഞ അദ്ദേഹം, ഒന്നുമറിയാതെ മന്ത്രി സ്ഥാനത്ത് തുടരണോയെന്ന് എ കെ ശശീന്ദ്രന്‍ തീരുമാനിക്കട്ടെയെന്നും കൂട്ടിച്ചേര്‍ത്തു.

അതേസമയം, മരം മുറിക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയത് തന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും ഓഫിസുകള്‍ അറിഞ്ഞിരുന്നില്ലെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.

ഇതേക്കുറിച്ച് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയുന്നത് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ കത്ത് കിട്ടിയപ്പോഴാണെന്നും അതിനാലാണ് ഉദ്യോഗസ്ഥരോട് വിശദീകരണം ചോദിച്ചതെന്നും മന്ത്രി അറിയിച്ചു.

Top