മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കെ സുധാകരൻ

തിരുവനന്തപുരം: സർവകലാശാല നിയമനങ്ങൾ മാനദണ്ഡങ്ങൾ ലംഘിച്ച് നടത്താൻ മുഖ്യമന്ത്രി ശ്രമിച്ചെന്ന് ഗവർണർ വെളിപ്പെടുത്തിയ സാഹചര്യത്തിൽ സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതവും നടത്തിയ മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാൻ യോഗ്യതയില്ലെന്ന് കെപിസിസി പ്രസിഡൻറ് കെ സുധാകരൻ. കോൺഗ്രസ് ഉന്നയിച്ച ആരോപണങ്ങൾ ശരിവയ്ക്കുന്നതാണ് ഗവർണറുടെ തുറന്ന് പറച്ചിൽ.

ചരിത്ര കോൺഗ്രസ് പരിപാടിക്കിടെ തനിക്കെതിരെയുണ്ടായ ആക്രമം ഗവർണർ തുറന്ന് പറഞ്ഞിട്ടും പൊലീസ് കേസെടുത്ത് അന്വേഷണം നടത്താൻ തയ്യാറാകാതിരുന്നത് ഗൗരവതരമായ കുറ്റമാണ്. ചട്ടവിരുദ്ധ നിയമനങ്ങളിൽ അന്വേഷണം വേണം. ഗവർണറെ പോലും ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയുമാണ് സർക്കാർ ഭരിക്കുന്നതെന്ന് കെ സുധാകരൻ കുറ്റപ്പെടുത്തി.

ഭരണത്തലവനായ ഗവർണറുടെ ജീവന് പോലും ഭീഷണിയുള്ള സംസ്ഥാനത്ത് എന്തു ക്രമസമാധാന പരിപാലനമാണുള്ളത്. വിയോജിക്കുന്നവരെ നിശബ്ദമാക്കുകയാണ് ചെയ്യുന്നത്. മുഖ്യമന്ത്രി പലപ്പോഴും പാർട്ടി സെക്രട്ടറിയുടെ നിലവാരത്തിലാണ് പെരുമാറുന്നത്.

സർവകലാശാലയിലെ ബന്ധുനിയമനങ്ങളെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കാനുള്ള ഗവർണറുടെ നടപടിയെ കോൺഗ്രസ് സ്വാഗതം ചെയ്തതാണ്. എന്നാൽ തുടർന്ന് നടപടികൾക്ക് കാര്യമായ വേഗം ഉണ്ടായില്ല. പ്രെെവറ്റ് സെക്രട്ടറിയുടെ ഭാര്യയെ നിയമിച്ചത് ഹൈക്കോടതി സ്റ്റേ ചെയ്തിട്ടും നിയമനത്തെ ന്യായീകരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും സുധാകരൻ പറഞ്ഞു.

Top