സ്വിഫ്റ്റ് കെ.എസ്.ആർ.ടിസിയുടെ അന്തകനാകും; കെ. സുധാകരൻ

തിരുവനന്തപുരം: സ്വിഫ്റ്റ് കമ്പനിയെ പരിപോഷിപ്പിക്കുന്നതിലൂടെ കെ.എസ്.ആർ.ടി.സിക്ക് സർക്കാർ വിധിക്കുന്നത് ദയാവധമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. സർക്കാരിന്റെയും മാനേജ്‌മെന്റിന്റെയും കെടുകാര്യസ്ഥതയ്ക്കും പിടിപ്പുകേടിനും ശിക്ഷിക്കുന്നത് പാവപ്പെട്ട തൊഴിലാളികളെയാണ്. ജീവനക്കാർക്ക് ശമ്പളം നൽകാൻ ബാദ്ധ്യതയില്ലെന്ന സർക്കാർ നിലപാട് കടുത്ത തൊഴിലാളി വഞ്ചനയാണ്. സുശീൽഖന്ന റിപ്പോർട്ടിലെ അശാസ്ത്രീയമായ നിർദ്ദേശങ്ങൾ നടപ്പാക്കി കെ.എസ്.ആർ.ടി.സി ജീവനക്കാരെ ദ്രോഹിക്കാനാണ് സർക്കാരിന് താൽപ്പര്യം.

17.5 ശതമാനം ബസുകളും കെ.എസ്.ആർ.ടി.സിയിൽ സർവീസ് നടത്തുന്നില്ല. പ്രായോഗികമല്ലാത്ത ഡ്യൂട്ടി പാറ്റേണാണ് ഇപ്പോഴും നിലവിലുള്ളത്. സൂപ്പർക്ലാസ് സർവ്വീസുകൾ നടത്താൻ ഓരോ വർഷവും ചുരുങ്ങിയത് 1000 ബസ്സുകളെങ്കിലും പുതുതായി വേണം. കോടികൾ വിലയുള്ള കെ.എസ്.ആർ.ടി.സിയുടെ ആസ്തികൾ പലതും സിപിഎം നിയന്ത്രിത സ്ഥാപനങ്ങൾക്ക് കൈമാറ്റം ചെയ്യുകയാണ്. ഈ തലതിരഞ്ഞ നടപടികൾ കെ.എസ്.ആർ.ടി.സിയുടെ ശവക്കുഴിതോണ്ടുമെന്ന കാര്യത്തിൽ സംശയമില്ലെന്നും സുധാകരൻ പറഞ്ഞു.

Top