ഗവര്‍ണര്‍ ബിജെപി-സിപിഐഎം അവിഹിത രാഷ്ട്രീയത്തിന്റെ ദല്ലാളാണെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ബിജെപി-സിപിഐഎം അവിഹിത രാഷ്ട്രീയത്തിന്റെ ദല്ലാളാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. ഗവര്‍ണര്‍ ആ മഹത്തായ സ്ഥാനത്തിരിക്കാന്‍ യോഗ്യത ഇല്ലാത്തയാളാണ്.

ഗവര്‍ണറുടെ അഭിപ്രായങ്ങളും പ്രഖ്യാപനങ്ങളും വിശ്വാസ്യ യോഗ്യമല്ലെന്നും നട്ടെല്ലില്ലാത്ത ഗവര്‍ണര്‍ വായിക്കുന്ന നയപ്രഖ്യാപന പ്രസംഗം കേള്‍ക്കാതിരിക്കുന്നതാണ് നല്ലതെന്നും കെ സുധാകരന്‍ ആരോപിച്ചു.

കേരളം ഇതുപോലൊരു ഗവര്‍ണറെ ഇതുവരെ കണ്ടിട്ടില്ല. ഗവര്‍ണറുടെ പടപ്പുറപ്പാട് കണ്ടാല്‍ ഭയപ്പെടും. വലിയ കാര്യം പോലെ പറയും എന്നിട്ട് എല്ലാം അടിയറവ് ചെയ്യുന്ന രീതിയാണ് ഗവര്‍ണര്‍ക്ക്. പറയുന്ന എന്തെങ്കിലും കാര്യത്തില്‍ ഒരു അഭിപ്രായ സ്ഥിരത ഇല്ലാത്തയാളാണ് ഗവര്‍ണറെന്നും ഇത് അദ്ദേഹത്തിന്റെ സ്ഥാനത്തിന് അപമാനമാണെന്നും കെ സുധാകരന്‍ പറഞ്ഞു.

അതേസമയം ഗവര്‍ണറെ അനുനയിപ്പിക്കാനായി സര്‍ക്കാര്‍ നടത്തിയ നീക്കങ്ങളൊക്കെയും ബിജെപി-സിപിഐഎം അവിഹിത രാഷ്ട്രീയത്തിന്റെ നേര്‍ക്കാഴ്ചയാണെന്നും പിണറായി വിജയന്‍ കഴിഞ്ഞു പോവുന്നത് ബിജെപിയുടെ ഓത്താശയിലാണെന്നും സുധാകരന്‍ ആരോപിച്ചു. കാപട്യമാണ് അവര്‍ കാണിക്കുന്നത്. ബിജെപി എല്ലാ കാര്യങ്ങളിലും ഇവരെ സഹായിക്കുകയാണ്. മുഖ്യമന്ത്രി ഇപ്പോഴും ആശങ്കയില്ലാതെ നടക്കുന്നത് സംരക്ഷിക്കാന്‍ മുകളില്‍ നരേന്ദ്ര മോദിയുണ്ടെന്ന വിശ്വാസത്തിലാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Top