പുരോഹിതന്‍മാരോട് പോലും കരുണ കാണിക്കാത്ത പിണറായി വിജയന്റെ പോലീസ് ആത്മപരിശോധന നടത്തണമെന്ന് കെ സുധാകരന്‍

കണ്ണൂര്‍: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് എതിരെയുള്ള പ്രതിഷേധത്തിനിടെ വൈദികനെതിരെയുള്ള പൊലീസ് നടപടിയില്‍ കടുത്ത വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പുരോഹിതന്മാരോട് പോലും കരുണ കാണിക്കാത്ത പിണറായി വിജയന്റെ പൊലീസ് ആത്മപരിശോധന നടത്തണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു. ഫാസിസ്റ്റ് തലവന്റെ തിട്ടൂരം നടപ്പാക്കാന്‍ കൂലിപ്പണിയെടുക്കുന്ന പിണറായി വിജയന്റെ പൊലീസ് ഒരു ക്രിസ്ത്യന്‍ വൈദികനെ ആക്രമിക്കുന്നതില്‍ അത്ഭുതമില്ല.

കെ റെയില്‍ വികസനത്തിന്റെ പേരില്‍ ഭൂമിയും വീടും നഷ്ടപ്പെടുന്ന ക്രൈസ്തവ സഭാ വൈദികനുള്‍പ്പെടെയുള്ളവര്‍ക്ക് നേരെയാണ് ചെങ്ങന്നൂര്‍ സിഐയുടെ നേതൃത്വത്തില്‍ ചെങ്ങന്നൂര്‍ മുളക്കുഴയില്‍ ആക്രമണം നടന്നതെന്ന് അത്ഭുതപ്പെടുത്തുന്നു. ഓര്‍ത്തഡോക്‌സ് സഭയുടെ ചെന്നൈ ഭദ്രാസനത്തിലെ വൈദികനും മുളക്കുഴ സെന്റ് മേരിസ് ഇടവകാംഗവുമായ ഫാ. മാത്യു വര്‍ഗീസിനെയാണ് തിരുവസ്ത്രത്തിലായിട്ട് പോലും ഗുണ്ടകളെപ്പോലെ പൊലീസ് കൈകാര്യം ചെയ്തത്.

ഈ നരനായാട്ടിനെതിരെ പ്രതിഷേധിക്കേണ്ടത് ക്രിസ്ത്യന്‍ മതവിശ്വാസികള്‍ മാത്രമല്ല, ജാതിമത വ്യത്യാസമില്ലാതെ പൊതു സമൂഹം ഒന്നടങ്കമാണ്. വികസനത്തിന്റെ പേരും പറഞ്ഞ് ഒരു ജനതയെ കൊല്ലാക്കൊല ചെയ്യുകയാണ്. പിണറായിയുടെ പിന്‍ബലത്തില്‍ എന്തും ചെയ്യാമെന്നാണ് ഇപ്പോള്‍ കേരളത്തിലെ പൊലീസ് വിചാരിക്കുന്നത്. സ്‌റ്റേഷനില്‍ ബോംബെറിയുന്ന പൊലീസുകാരെ കുത്തിക്കൊല്ലാന്‍ നടക്കുന്ന ഗുണ്ടകളെയൊന്നും നിലക്ക് നിര്‍ത്താന്‍ കഴിയാത്ത പൊലീസ് ആണ് പാവം വൃദ്ധരും സ്ത്രീകളുമുള്‍പ്പെടെയുള്ളവരെ കെ റെയിലിന്റെ പേരില്‍ അതി ക്രൂരമായി പീഡിപ്പിക്കുന്നത്.

കേരളം മുഴുവന്‍ പൊലീസിന്റെയും ഭരണകൂടത്തിന്റെയും മനുഷ്യ വേട്ട അരങ്ങേറുകയാണ്. ബംഗാളിലെ സിംഗൂരിലും നന്ദിഗ്രാമിലും സിപിഎം നടപ്പിലാക്കിയ ജന വിരുദ്ധ വികസനത്തിന്റെ ബാക്കി പത്രം എന്താണെന്ന് പിണറായി ഓര്‍ക്കുന്നത് നല്ലതാണ്. ആക്രമണത്തിനിരയായ വൈദികനെയും പ്രദേശത്തെ വീട്ടമ്മമാരെയും സന്ദര്‍ശിച്ച് കൊടിക്കുന്നില്‍ സുരേഷ് എംപി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിരുന്നു. ഇപ്പോള്‍ നടക്കുന്നത് രാഷ്ട്രീയ ഭേദമന്യേ ജനങ്ങളുടെ അസംഘടിതമായ സമരമാണെന്നും കെ സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Top