കെ.വി തോമസ് പാര്‍ട്ടി നിലപാടിനൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്, പുറത്തു പോകണമെന്ന് ആഗ്രഹമുണ്ടെങ്കിലേ പാര്‍ട്ടി കോണ്‍ഗ്രസിന് പോകൂ:കെ.സുധാകരന്‍

ന്യൂഡല്‍ഹി: കണ്ണൂരില്‍ നടക്കുന്ന സിപിഎം പാര്‍ടി കോണ്‍ഗ്രസ് സെമിനാറില്‍ വിലക്ക് ലംഘിച്ച് കെ വി തോമസ് പങ്കെടുത്തേക്കും. നാളെ രാവിലെ 11ന് കൊച്ചിയില്‍ തീരുമാനം പറയുമെന്നാണ് കെ വി തോമസ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ കെ വി തോമസിന് ശക്തമായ മുന്നറിയിപ്പുമായി കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം രംഗത്തെത്തി. കെ വി തോമസിനെ കണ്ണൂരിലെ പാര്‍ടി കോണ്‍ഗ്രസ് വേദിയിലെത്തിച്ച് കെ സുധാകരനടക്കം മറുപടി കൊടുക്കാമെന്ന കണക്കുകൂട്ടലിലാണ് സിപിഎം.

പാര്‍ട്ടിക്ക് പുറത്തു പോകണമെന്ന് ആഗ്രമുണ്ടെങ്കിലേ കെ.വി.തോമസ് സിപിഎം സെമിനാറില്‍ പങ്കെടുക്കൂവെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ കെ.വി.തോമസ് പങ്കെടുക്കില്ല എന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് രാവിലെയും കെ.വി.തോമസിനോട് സംസാരിച്ചിരുന്നു. സെമിനാറില്‍ പങ്കെടുക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നാണ് കെ.വി.തോമസ് എന്നോട് പറഞ്ഞത്. കെ.വി തോമസ് പാര്‍ട്ടി നിലപാടിനൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദേശീയ തലത്തിലെ നിലപാടല്ല കേരളത്തില്‍ സി പിഎമ്മിന്. അവരോട് സഖ്യത്തിന്റെ ആവശ്യമില്ല. സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരുടെ ചോര വീണ മണ്ണില്‍ സിപിഎമ്മുമായി കൈ കൊടുക്കാന്‍ ആകില്ലെന്നും സുധാകരന്‍ പറഞ്ഞു.

കേന്ദ്ര- സംസ്ഥാന ബന്ധങ്ങള്‍ സംബന്ധിച്ച സെമിനാറിലേക്ക് കെ വി തോമസ് വരുമെന്ന് സിപിഎം ഉറപ്പിച്ച് പറയുന്നത് ചില കാരണങ്ങളാലാണ്. കോണ്‍ഗ്രസിന്റെ കേന്ദ്ര നേതൃത്വത്തില്‍ കെ.വി.തോമസിന് പഴയതുപോലെ പിടിപാടില്ല. കെ.സുധാകരനും വിഡി സതീശനും ഉള്‍പ്പെട്ട സംസ്ഥാന നേതൃത്വവുമായും അദ്ദേഹം കടുത്ത അകല്‍ച്ചയിലാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും തഴഞ്ഞതോടെ തോമസിന്റെ മുന്നോട്ടുളള രാഷ്ടീയ വഴിയും അത്ര ശുഭകരമല്ല.

ഈ സാഹചര്യത്തില്‍ മുതിര്‍ന്ന നേതാവായ തോമസിനെ പാര്‍ടി കോണ്‍ഗ്രസ് വേദിയിലെത്തിച്ചാല്‍ സംസ്ഥാനത്തെ കോണ്‍ഗ്രസിന് അത് തിരിച്ചടിയാകും. എഐസിസി വിലക്കുപോലും ലംഘിച്ച് കെ വി തോമസ് വന്നാല്‍ സംസ്ഥാനത്ത് രാഷ്ടീയമായി ഉപയോഗിക്കാനുമാകും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് മുതല്‍ തന്നെ കെ വി തോമസ് സിപിഎമ്മിലേക്കെന്ന അഭ്യൂഹം ശക്തമാണ്. ഈ പ്രചാരണത്തിന് കൂടുതല്‍ എണ്ണ പകരാനും ഇതുവഴികഴിയും

ദേശീയ തലത്തില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസും സിപിഎമ്മും കൈകോര്‍ത്തുനില്‍ക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ല എന്ന പരസ്യ നിലപാടാണ് കെ വി തോമസിന്റേത്. പാര്‍ടി കോണ്‍ഗ്രസിലേക്കല്ല സെമിനാറിലേക്കാണ് വിളിച്ചതെന്നാണ് ന്യായം. ഇതുവഴി തന്റെ രാഷ്ടീയ നിലപാട് കൂടി പറയാനുളളതാണ് ശ്രമമാണ് കെ.വി.തോമസിന്റേത്.

Top