സ്‌ക്രീൻഷോട്ട് ചോർന്നതിൽ പരാതി നൽകി; ശക്തമായ നടപടിയെടുക്കുമെന്ന് കെ എസ് ശബരിനാഥൻ

തിരുവനന്തപുരം: വിമാനത്തിനകത്തെ കൈയേറ്റത്തിനുശേഷം പൊലീസ് എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെ സംരക്ഷിക്കാൻ ശ്രമിച്ചെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ശബരിനാഥൻ. മുഖ്യമന്ത്രിയും സിപിഐഎമ്മും പറയുന്നിടത്ത് ഒപ്പിടുന്നവർ മാത്രമായി കേരള പൊലീസ് മാറിയെന്ന് അദ്ദേഹം ആരോപിച്ചു. ഉദ്യോഗസ്ഥർ പൂർണമായും സർക്കാരിന്റെ ചട്ടുകങ്ങളായി മാറി. വിമാനത്തിൽ നടന്ന സംഭവത്തിൽ വലിയ കുറ്റവാളി ഇ പി ജയരാജനാണെന്നും നീതി കിട്ടുന്നതുവരെ നിയമപോരാട്ടം തുടരുമെന്നും ശബരിനാഥൻ വ്യക്തമാക്കി.

അതേസമയം വാട്ട്‌സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീൻഷോട്ട് ചോർന്നതിൽ പാർട്ടി നേതൃത്വത്തെ തന്റെ പരാതി അറിയിച്ചിട്ടുണ്ടെന്നും ശബരിനാഥൻ പറഞ്ഞു. പാർട്ടിയുടെ ദേശീയ- സംസ്ഥാന നേതൃത്വങ്ങളെ പരാതി അറിയിച്ചു. വിഷയം ഗൗരവത്തോടെ കാണുന്നു. ഇടതുപക്ഷത്തിന് വളംവച്ച് കൊടുക്കുന്ന നടപടിയായിപ്പോയി. ഉത്തരവാദികൾക്കെതിരെ പാർട്ടി ശക്തമായ നടപടിയെടുക്കുമെന്നും കെ എസ് ശബരിനാഥൻ പറഞ്ഞു.

Top